കണ്ണൂർ: പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. കനാൽക്കര സ്വദേശി വിപിൻ രാജാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആയിരുന്നു അറസ്റ്റിനാസ്പദമായ സംഭവം നടന്നത്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. വിപിനെ വിശദമായി ചോദ്യം ചെയ്യും. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
കനാൽക്കരയിലെ കോൺഗ്രസ് ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജനൽ ചില്ലുകൾ തകർക്കുകയും വാതിലിന് തീയിടുകയും ആയിരുന്നു. സമീപവാസികൾ ആണ് കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായ വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഓഫീസിലെ സിസിടിവി കണക്ഷൻ വിച്ഛേദിച്ച നിലയിൽ ആയിരുന്നു. ഇതേ തുടർന്ന് പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ ആയിരുന്നു അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ചത്.
അതേസമയം സംഭവത്തിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ രംഗത്ത് എത്തി. ഓഫീസ് തല്ലിത്തകർത്തത് കൊണ്ടൊന്നും കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിക്കാൻ പോകുന്നില്ല. ഇക്കാര്യം കോൺഗ്രസ് മനസിലാക്കണം. പ്രിയപ്പെട്ടവരുടെ ചോര കണ്ടിട്ട് പോലും ഞങ്ങൾ ഭയന്ന് പിന്മാറിയിട്ടില്ല. അപ്പോഴല്ലെ ഇത് എന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Discussion about this post