കൊച്ചി: ക്ഷേത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ഫോട്ടോ വെച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ആലപ്പുഴ ജില്ലയിലെ തുറവൂർ മഹാദേവ ക്ഷേത്രത്തിലാണ് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചത്. ദേവസ്വം ബോർഡ് പ്രസിഡന്റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി കൂട്ടിച്ചേർത്തു. ഇവരുടെ ഫോട്ടോ പതിച്ച് ഫ്‌ളക്സ് അടിച്ചത് എന്തിനെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ചോദിച്ചു.
ഭഗവാനെ കാണാനാണ് ഭക്തർ ക്ഷേത്രത്തിൽ വരുന്നത്. അല്ലാതെ അഭിവാദ്യമർപ്പിച്ച ഫ്‌ളക്സ് കാണാനല്ല. ഉത്തരവാദിത്തപ്പെട്ടവർ ഫ്‌ളക്സ് എന്തുകൊണ്ട് അവിടെ നിന്ന് എടുത്തുമാറ്റിയില്ലെന്നും കോടതി ആരാഞ്ഞു. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇത്തരത്തിൽ ഫ്‌ളക്‌സ് അടിച്ച് വച്ചത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫ്‌ളക്സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാൽ അയ്യപ്പഭക്തർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ പറഞ്ഞു.












