ധനുഷുമായുള്ള വിവാദത്തിനെ കുറിച്ച് പറഞ്ഞ് നയൻതാര. ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ നയൻതാരയുടെ ജീവിതത്തേക്കുറിച്ചുള്ള നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.
ഇതിനെതിരെ തുറന്ന് കത്ത് നയൻസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതോടെയാണ് പ്രശ്‌നം കൂടുതൽ വഷളാവുന്നത്. വിഷയത്തിൽ വീണ്ടും വ്യക്തത വരുത്തുകയാണ് നയൻതാര. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് നയൻതാര ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.
സത്യത്തിൽ നിന്നാണ് ധൈര്യം വരുന്നതെന്നും കള്ളം പറയുകയാണെങ്കിൽ മാത്രമേ തനിക്ക് ഭയം തോന്നേണ്ടതുള്ളുവെന്നും നയൻസ് പറഞ്ഞു. കള്ളം പറയുന്നില്ലെങ്കിൽ താൻ എന്തിനാണ് പെടിക്കുന്നത്. കാര്യങ്ങൾ ഇപ്പോൾ അതിര് കടന്നിരിക്കുകയാണ്. ഇപ്പോൾ ഇത് സംസാരിച്ചില്ലെങ്കിൽ ഞങ്ങൾക്ക് വേണ്ടി ആരും സംസാരിക്കാൻ നിലക്കൊള്ളുമെന്ന് തോന്നുന്നില്ല . ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ ഞാനെന്തിന് പേടിക്കണം. പബ്ലിസിറ്റിക്ക് വേണ്ടി മറ്റൊരാളെ കരിവാരിതേക്കുന്ന വ്യക്തിയല്ല ഞാൻ – നയൻതാര പറഞ്ഞു.
ധനുഷിന്റെ മാനേജർ വഴി ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും ഭാവിയിൽ ഈ പ്രശ്നം വഷളാവാതിരിക്കാൻ നോക്കിയിരുന്നുവെന്നും നയൻതാര വ്യക്തമാക്കി. ഡോക്യുമെന്ററിയിൽ ഉപയോഗിച്ചത് നാനും റൗഡി താൻ ചിത്രത്തിലെ രംഗമല്ലെന്നും സ്വകാര്യ ഫോണിൽ ചിത്രികരിച്ച സിനിമയുടെ പിന്നാമ്പുറ കാഴ്ച്ചകളാണെന്നും ഇവർ പറയുന്നു. എന്നാൽ ധനുഷ് ഇത് ഇത്ര വലിയ പ്രശ്‌നമായി എടുക്കുമെന്ന് വിചാരിച്ചില്ല എന്നും നയൻസ് കൂട്ടിച്ചേർത്തു.












