തെന്നിന്ത്യന്‍ താരം നയൻതാര വീണ്ടും വിവാദത്തില്‍. ഫെമി 9 എന്ന നയൻതാരയുടെ ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ട പരിപാടിയില്‍ വൈകി എത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. 6 മണിക്കൂര്‍ വൈകി പരിപാടിക്ക് എത്തിയിട്ടും ക്ഷമ പോലും ചോദിച്ചില്ലെന്നാണ് വിമര്‍ശനം.
രാവിലെ ഒൻപത് മണിക്കാണ് നയൻതാര പരിപാടിയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ, ആറ് മണിക്കൂർ വൈകി ആയിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും എത്തിയത്. ഇതോടെ, ഉച്ചയ്ക്ക് ഒരു മണിയോടെ തീരുമായിരുന്ന പരിപാടി ആറ് മണിക്കായിരുന്നു അവസാനിച്ചത്.
ഇത് പരിപാടിയ്ക്ക് എത്തിയ ഇന്‍ഫ്‌ലുവന്‍സര്‍മാർ അടക്കമുള്ളവരെ വലിയ തോതിൽ ബാധിക്കുകയും ചെയ്തുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെമി 9ന്റെ ഫോട്ടോസ് താരം പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്. വൈകി എത്തിയതിന് ക്ഷമാപണം നടത്താതിനും ഫോട്ടോ എടുക്കാൻ വന്ന കൊച്ചുകുട്ടികളെ പോലും അനുവദിക്കാത്തതിന്റെ പേരിലും നയൻതാരയ്ക്ക് എതിരെ വിമർശനം ഉയരുന്നുണ്ട്.
തക്ക സമയത്ത് പരിപാടിക്ക് വന്ന തങ്ങള്‍ ‘പൊട്ടന്മാരാണോ’ എന്നും ഇവര്‍ കമന്റുകള്‍ ഉയരുന്നുണ്ട്. എന്തായാലും താങ്കളുടെ ഫോട്ടോഗ്രാഫൻ കൃത്യമായി ജോലി ചെയ്തുവെന്നും പരിഹസിക്കുന്നുണ്ട്. അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ നയൻതാര ഇതുവരെ തയ്യാറായിട്ടില്ല.











