തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ജോൺസൺ ഔസേപ്പിനെയാണ് വിഷം അകത്ത്‌ചെന്ന നിലയിൽ കണ്ടത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കോട്ടയം ചിങ്ങവനത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. വിഷം അകത്ത് ചെന്ന് അവശനായ നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് ശേഷമാണ് വിവരം പോലീസ് അറിഞ്ഞത്. ഇതേ തുടർന്ന് അന്വേഷണ സംഘം കോട്ടയത്തേയ്ക്ക് തിരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇയാൾ ചികിത്സയിൽ ഉള്ളത്. എലിവിഷമാണ് ജോൺസൺ കഴിച്ചത് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം ആയിരുന്നു ആതിരയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഇതിന് പിന്നാലെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ജോൺസണും ആതിരയും തമ്മിലുള്ള ബന്ധം വ്യക്തമാകുകയായിരുന്നു. ആതിരയുമായി ജോൺസണ് അടുപ്പം ഉണ്ടായിരുന്നു. ഭർത്താവുള്ള ആതിരയെ തനിക്കൊപ്പം വരാൻ ഇയാൾ നിർബന്ധിച്ചിരുന്നു. ഇത് വിസമ്മതിച്ചതിന്റെ വൈരാഗ്യം ആണ് കൊലയിലേക്ക് നയിച്ചത്.












