നടൻ വിശാലിനെ കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് പോലീസ്. ചില യൂട്യൂബ് ചാനലുകൾ വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചതോടെ നടികർ സംഘം പ്രസിഡന്റ് നാസർ നൽകിയ പരാതിയിലാണ് തേനാംപെട്ട് പോലീസ് കേസെടുത്തത്.
പൊതുപരിപാടിയിൽ സംസാരിക്കവേ വിശാലിന്റെ കൈകൾ വിറയ്ക്കുന്നതും സംസാരിക്കാൻ പാടുപെടുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു. അസിസ്റ്റ്റ്റിന്റെ സഹായത്തോടെയാണ് വേദിയിലേക്ക് താരം കയറുന്നത്. മാത്രമല്ല സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. സംസാരിക്കാൻ പോലും കഴിയാത്ത അത്രയും അവസ്ഥയിൽ വിശാൽ വിറക്കുന്നുണ്ടായിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ, നടന് എന്തുപറ്റിയെന്ന ചോദ്യങ്ങളും ആശങ്കയും ആരാധകർക്കിടയിൽ നിന്നും ഉയർന്നിരുന്നു. ആറ് മാസമെങ്കിലും താരത്തിന് സിനിമയിൽ നിന്നും വിട്ട് നിൽക്കേണ്ടി വരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്ന് വന്നിരുന്നു.
ഇതിനെതിരെ വിശാൽ തന്നെ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. തനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് നടൻ വ്യക്തമാക്കി. അന്ന് പരിപാടിക്ക് എത്തുമ്പോൾ കടുത്ത പനിയുണ്ടായിരുന്നു. എഴുന്നേറ്റ് നിൽക്കാൻൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. അതുകൊണ്ടാണ് അത്തരത്തിൽ വിറയൽ ഉണ്ടായത്. മറ്റ് ആരോഗ്യ പ്രശ്ങ്ങളൊന്നുമില്ല. ആറ് മാസം സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വരുമെന്ന തരത്തിലെല്ലാം പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. അതേസമയം, തന്നോടുള്ള ആരാധകരുടെ സ്നേഹവും കരുതലും മനസിലാക്കാൻ ഈ സംഭവം സഹായിച്ചു. എല്ലാവരോടും അതിയായ നന്ദിയുണ്ടെന്നും താരം പറഞ്ഞു. വൈറൽ വീഡിയോയിലെ തന്റെ അവസ്ഥ തമാശ രൂപത്തിൽ അനുകരിച്ചുകൊണ്ടായിരുന്നു വിശാലിന്റെ വെളിപ്പെടുത്തൽ.











