ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് നൂറാമത് വിക്ഷേപണത്തിനായി തയ്യാറെടുത്ത് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). ജിഎസ്എൽവി- എഫ്15 എൻവിഎസ്-02 ദൗത്യത്തിന്റെ വിക്ഷേപണത്തോടെയാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ഐഎസ്ആർഒ 100 വിക്ഷേപണങ്ങൾ എന്ന ചരിത്രത്തിൽ നാഴികക്കല്ലായി മാറുന്നത്.
നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായ ഒരു ഉപഗ്രഹമാണ് എൻവിഎസ്-02. നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്ഥാനനിർണയ സംവിധാനമാണ് ഇത്. ഇതിന്റെ മറ്റൊരു പേരാണ് നാവിക്. സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ രണ്ടാമത്തെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഈ വിക്ഷേപണം നടക്കുക. പുതിയ ഐഎസ്ആർഒ ചെയർമാന് കീഴിൽ നടക്കുന്ന ആദ്യ വിക്ഷേപണം എന്ന പ്രത്യേകതയും ഇതിനുണ്ട്. നാളെ രാവിലെ 6. 30 ഓടെയാണ് വിക്ഷേപണം.
ജിയോസിൻക്രണസ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കൾ അതിന്റെ പതിനേഴാമത്തെ വിക്ഷേപണത്തിലൂടെയാണ് നൂറാം ദൗത്യമെന്ന ചരിത്ര നേട്ടം കൈവരിക്കുന്നത്. എൻവിഎസ്-02 ഉപഗ്രഹത്തിന് ഏകദേശം 2,250 കിലോഗ്രാം ഭാരമുണ്ട്. മുൻഗാമിയായ എൻവിഎസ്-01 പോലെ സി-ബാൻഡിലെ റേഞ്ചിങ് പേലോഡിന് പുറമേ എൽ1, എൽ5, എസ് ബാൻഡുകളിലും നാവിഗേഷൻ പേലോഡും ഇതിനുണ്ട്. ഐഎസ്ആർഒയുടെ അഭിപ്രായത്തിൽ, ഭൗമ, വ്യോമ, സമുദ്ര നാവിഗേഷൻ, പ്രസിഷൻ അഗ്രികൾച്ചർ, ഫ്ലീറ്റ് മാനേജ്മെന്റ്, മൊബൈൽ ഉപകരണങ്ങളിലെ ലൊക്കേഷൻ അധിഷ്ഠിത സേവനങ്ങൾ, ഉപഗ്രഹങ്ങൾക്കുള്ള ഭ്രമണപഥ നിർണ്ണയം, ഇന്റർനെറ്റ്-ഓഫ്-തിങ്സ് (ഐഒടി) അധിഷ്ഠിത ആപ്ലിക്കേഷനുകൾ, അടിയന്തര, സമയ സേവനങ്ങൾ എന്നിവയാണ് ഉപഗ്രഹം ഉപയോഗിക്കുന്ന പ്രധാന ആപ്ലിക്കേഷനുകൾ.
Discussion about this post