മനുഷ്യന് കേൾക്കാനും കാണാനും കൗതുകം ഏറെയാണെങ്കിലും ഛിന്നഗ്രഹമെന്ന് കേൾക്കുമ്പോൾ ഒരു ഉൾക്കിടിലമാണ്. പണ്ട് പണ്ട് ഒരു ഛിന്നഗ്രഹം വന്നിടിച്ചതിന്റെ പരിണിതഫലമാണല്ലോ ഇന്ന് ഈ കാണുന്ന ഭൂമിയിലെ ജീവജാലങ്ങൾ. ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചാലുള്ള അവസ്ഥ അത്രയ്ക്കും ഭീകരമാണ്. ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ അന്തരീക്ഷത്തിൽ പൊടിയും പുകയും ഉയരുകയും സൂര്യപ്രകാശം താഴേക്ക് എത്തുന്നത് തടയുകയും ചെയ്യും. ഇതോടെ ഭൂമിയിലെ മൊത്തം താപനില കുറയുകയും ചെയ്യും. ഈ സംഭവം പല ജീവജാലങ്ങളുടെയും ജീവനു ഭീഷണിയായേക്കാം. ഉദാഹരണത്തിന് ഒരു കെട്ടിടത്തിന്റെ വലുപ്പത്തിലുള്ള ഛിന്നഗ്രഹം പതിക്കുകയാണെങ്കിൽ അത് ചെറിയൊരു നഗരത്തെ തകർത്തേക്കാം. 20 നില കെട്ടിടത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം പതിക്കുകയാണെങ്കിൽ അത് ചെറിയൊരു രാജ്യത്തെ തന്നെ പൂർണമായും നശിപ്പിച്ചേക്കാം.
അതുകൊണ്ട് തന്നെ ഭൂമിയുടെ ലക്ഷം കീലോമീറ്ററുകൾക്ക് അപ്പുറം പോകുന്ന ഛിന്നഗ്രഹങ്ങളെ പോലും നാം സംശയദൃഷ്ടിയോടെയാണ് കാണുന്നത്. അടുത്ത കാലത്തായി ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരുടെ ചങ്കിടിപ്പ് കൂട്ടിയ ഛിന്നഗ്രഹമാണ് 2024 വൈആർ4 എന്ന ചിന്നഗ്രഹം. 2032 ഡിസംബർ 22 ന് ഇത് ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്.അപകട സാധ്യതയാൽ ‘സിറ്റി-കില്ലർ’ എന്ന വിശേഷണം ഇതിനകം ഈ ഛിന്നഗ്രഹത്തിന് ലഭിച്ചുകഴിഞ്ഞു. ഭൂമിയിൽ 2024 വൈആർ4 ഛിന്നഗ്രഹത്തിൻറെ കൂട്ടിയിടി സംഭവിച്ചാൽ ഹിരോഷിമയിൽ പതിച്ച അണുബോംബിൻറെ 100 മടങ്ങ് പ്രഹരശേഷിയുണ്ടാകും എന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. അതിനാലാണ് 2024 വൈആർ4 ഛിന്നഗ്രഹം ജ്യോതിശാസ്ത്രജ്ഞർക്കിടയിൽ ഭീകരനായി മാറിയത്.
130 മുതൽ 300 അടി വരെ വലിപ്പം കണക്കാക്കുന്ന 2024വൈആർ4 ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ 5.7 കിലോമീറ്റർ പ്രദേശം പൂർണമായും ഇല്ലാതാകും. 19 കിലോമീറ്റർ ദൂരെ വരെ നാശനഷ്ടങ്ങളുണ്ടാകാം. ചെറിയൊരു നഗരം തരിപ്പണമാക്കാൻ ഈയൊരു ഛിന്നഗ്രഹത്തിന് സാധിക്കുമെന്ന് ചുരുക്കം. ഇത്തരം ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ ഇടിച്ചാൽ അവ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പറയുന്ന അളവ് ടൊറിനോ സ്‌കെയിൽ ആണ്. ഇതിൻപ്രകാരം, ഭൂമിക്കു നേരെ വരുന്നു എന്ന് തിരിച്ചറിയപ്പെട്ട ഛിന്നഗ്രഹങ്ങളിൽ ഭൂമിയിൽ പതിക്കാൻ 1 ശതമാനത്തിലേറെ സാധ്യത കൽപ്പിക്കുന്നത് ഇതിനു മാത്രമാണ്.
ഛിന്നഗ്രഹം ഭൂമിയെ ഇടിക്കാൻ ഇപ്പോഴും നേരിയ സാധ്യതയെ ഉള്ളു എങ്കിലും, അതിന്റെ ഭീഷണി ഇന്ത്യ, പാകിസ്താൻ ബംഗ്ലാദേശ്, സുഡാൻ, നൈജീരിയ, വെനിസ്വേല, കൊളംബിയ, ഇക്വഡോർ എന്നീ രാജ്യങ്ങൾ അടങ്ങുന്ന മേഖലവരെ വ്യാപിച്ചിരിക്കുകയാണ് . ഭൂമിയുടെ കറക്കത്തിന് അനുസരിച്ച് പ്രദേശങ്ങളിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. റിസ്‌ക് കോറിഡോർ എന്നാണ് ശാസ്ത്രജ്ഞർ ഈ സ്ഥലങ്ങളെ വിശേഷിപ്പിക്കുന്നത്.
വരും വർഷങ്ങളിൽ കൂടുതൽ കൃത്യതയാർന്ന പ്രവചനങ്ങൾ ഗവേഷകർക്ക് നടത്താൻ സാധിക്കും. 2024 വൈആർ4ന്റെ നിലവിലെ സ്ഥിതി വച്ച് കൂടുതൽ കൃത്യതയാർന്ന പ്രവചനം സാധ്യമല്ലെന്ന് ഗവേഷകർ പറയുന്നു. 1908ൽ ഭൂമിക്കു മുകളിൽ വായുവിൽ വച്ച് പൊട്ടിച്ചിതറിയ ടുങ്ഗുസ്‌ക ഛിന്നഗ്രഹത്തിന്റെ പ്രഹരശേഷിയാണ് 2024 വൈആർ4നും പ്രതീക്ഷിക്കുന്നത്. ഇത് നടന്നത് ജനവാസമില്ലാത്ത സ്ഥലത്തിനു മുകളിലാണ് എങ്കിലും, അതിന്റെ ആഘാത തരംഗത്തിൽ ഏകദേശം 80 ദശലക്ഷം മരങ്ങൾ നശിച്ചെന്നും 830 ചതുരശ്ര മൈൽ പ്രദേശത്ത് ബാധിച്ചുവെന്നുമാണ് വിലയിരുത്തിയിരിക്കുന്നത്. ആഘാതം ഏകദേശം 15 മെഗാടൺ ടിഎൻടി ആയിരുന്നു എന്നും കണക്കാക്കപ്പെടുന്നു. മാർച്ചിൽ 2024 വൈആർ4 നെ നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ്പ് ഉപയോഗിച്ച് ഇതിനെ പരിശോധിക്കാൻ പദ്ധതിയിടുന്നുണ്ട്. കാരണം ഇത് കാഴ്ചയിൽ നിന്ന് പ്രത്യക്ഷമായിക്കഴിഞ്ഞാൽ, അതിൻറെ പാത ട്രാക്ക് ചെയ്യാനും മറ്റും ഉള്ള അവസരത്തിനായി ജ്യോതിശാസ്ത്രജ്ഞർക്ക് 2028 വരെ കാത്തിരിക്കേണ്ടിവരും.
അതേസമയം ഭൂമിയെ അടിസ്ഥാനമാക്കിയുള്ളതും ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ളതുമായ ദൂരദർശിനികളുടെ സംയോജനത്തിലൂടെയും അത്യാധുനിക ഡാറ്റാ വിശകലന രീതികളിലൂടെയുമാണ് നാസ ഛിന്നഗ്രഹങ്ങളെ ട്രാക്കുചെയ്യുന്നത്. ഛിന്നഗ്രഹങ്ങൾ ഉൾപ്പെടെ ഭൂമിക്ക് സമീപമുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള പ്രാഥമിക സംവിധാനം, പ്ലാനറ്ററി ഡിഫൻസ് കോർഡിനേഷൻ ഓഫീസിന്റെഭാഗമായ നാസയുടെ നിയർ-എർത്ത് ഒബ്ജക്റ്റ് ഒബ്‌സർവേഷൻസ് പ്രോഗ്രാമാണ്.
Discussion about this post