രാജ്യത്ത് ഇത്തവണത്തെ കാലവർഷം (മൺസൂൺ) സാധാരണയിൽ കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആദ്യഘട്ട പ്രവചനം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സാധാരണ നില തുടരുമെങ്കിലും, ജൂണിന് ശേഷം മൺസൂൺ കാലയളവിൽ പസഫിക് സമുദ്രത്തിൽ എൽ നിനോ (El Nino) പ്രതിഭാസം രൂപപ്പെടാൻ സാധ്യതയുള്ളതാണ് മഴ കുറയാൻ കാരണമാകുക. അതേസമയം, കേരളത്തിൽ ഇത്തവണയും സാധാരണ തോതിലുള്ള മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു.
മൺസൂണിന്റെ അവസാന ഘട്ടത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഐഒഡി (Indian Ocean Dipole) രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് മൺസൂണിന് അനുകൂലമായ ഘടകമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ എൽ നിനോയുടെ ആഘാതം രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മഴ കുറയാൻ ഇടയാക്കിയേക്കും. സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റും സമാനമായ റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. എൽ നിനോ പ്രതിഭാസം കാലവർഷം ദുർബലമാകാൻ, പ്രത്യേകിച്ച് മൺസൂണിന്റെ രണ്ടാം ഘട്ടത്തിൽ കാരണമാകുമെന്ന് സ്കൈമെറ്റ് വ്യക്തമാക്കുന്നു.
മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും കൂടുതൽ ചൂടാകുന്ന സ്വാഭാവിക കാലാവസ്ഥാ രീതിയാണ് എൽ നിനോ. നിലവിൽ കിഴക്കൻ പസഫിക്കിലെ സമുദ്രോപരിതലത്തിന് താഴെ ശക്തമായ ചൂട് വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വരും മാസങ്ങളിൽ മഴയുടെ ലഭ്യതയെ സാരമായി ബാധിച്ചേക്കാം. മഴ കുറയുന്നത് കാർഷിക മേഖലയെയും ജലലഭ്യതയെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. എങ്കിലും കേരളത്തിൽ സാധാരണ നിലയിലുള്ള മഴ പ്രവചിച്ചിരിക്കുന്നത് സംസ്ഥാനത്തിന് ആശ്വാസകരമാണ്. വരും ദിവസങ്ങളിൽ കൃത്യമായ മഴ ലഭ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കാലാവസ്ഥാ വകുപ്പ് ലഭ്യമാക്കും.












