ഐപിഎല്ലിൽ മികച്ച ഫോമിൽ കളിക്കുന്ന പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീമിലേക്ക് തിരികെ വിളിക്കണമെന്ന് മുൻ താരങ്ങളായ മനോജ് തിവാരിയും വീരേന്ദർ സെവാഗും. ശ്രേയസിനെ ഇനിയും തഴഞ്ഞാൽ താൻ അവന് വേണ്ടി സമരത്തിനിറങ്ങുമെന്ന് മനോജ് തിവാരി സെലക്ടർമാർക്ക് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പുറത്താകാതെ 69 റൺസ് നേടി പഞ്ചാബിനെ വിജയിപ്പിച്ച ശ്രേയസിന്റെ പ്രകടനത്തിന് പിന്നാലെയാണ് താരത്തെ ടി20 ടീമിലെടുക്കണമെന്ന ആവശ്യം ശക്തമാകുന്നത്. ക്രിക്ബസ്സിലെ ചർച്ചയ്ക്കിടെയാണ് മനോജ് തിവാരിയും സെവാഗും ശ്രേയസിനെ പിന്തുണച്ച് രംഗത്തെത്തിയത്.
ശ്രേയസിന്റെ ബാറ്റിംഗിലെ പക്വതയെ മനോജ് തിവാരി വാനോളം പുകഴ്ത്തി. “ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും അവനെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തില്ലെങ്കിൽ, ഞങ്ങൾ അവന് വേണ്ടി പോരാടും, സമരത്തിനിറങ്ങും. അവൻ അർഹിക്കുന്ന സ്ഥാനം ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും,” തിവാരി പറഞ്ഞു.
വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ടി20-യിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ, കളി നിയന്ത്രിക്കാനും ഐസിസി കിരീടങ്ങൾ നേടിക്കൊടുക്കാനും കഴിവുള്ള ശ്രേയസിനെപ്പോലൊരു താരം ഇന്ത്യക്ക് അത്യന്താപേക്ഷിതമാണെന്നും തിവാരി കൂട്ടിച്ചേർത്തു. ശ്രേയസ് അയ്യരുടെ മാച്ച് ഫിനിഷിംഗ് മികവിനെ വീരേന്ദർ സെവാഗും പ്രശംസിച്ചു. “തുടർച്ചയായ മത്സരങ്ങളിൽ അവൻ തന്റെ ടീമിന് വേണ്ടി കളി ഫിനിഷ് ചെയ്യുന്നു. കഴിഞ്ഞ ഐപിഎല്ലിൽ പഞ്ചാബിനെ ഫൈനലിൽ എത്തിച്ചതും ശ്രേയസാണ്. എന്നിട്ടും ഇന്ത്യയുടെ കഴിഞ്ഞ ടി20 ലോകകപ്പ് ടീമിൽ അവന് ഇടം ലഭിക്കാത്തത് എന്നെ അത്ഭുതപ്പെടുത്തി,” സെവാഗ് വ്യക്തമാക്കി. വരാനിരിക്കുന്ന ലോകകപ്പിലെങ്കിലും ശ്രേയസ് ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.












