വാഷിംഗ്ടൺ: യമനിലെ ഹൂതികളുടെ താവളങ്ങളിൽ അമേരിക്കയുടെ കനത്ത വ്യോമാക്രമണം. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഉത്തരവിനെ തുടർന്നാണ് അമേരിക്കൻ സൈന്യം വ്യോമാക്രമണം ആരംഭിച്ചത്. ഇത് വരെ 24 പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്. ഇസ്രായേൽ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ആക്രമണം. അവരുടെ സമയമടുത്തുവെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
വാണിജ്യ കപ്പലുകൾക്കു നേരെ ആക്രമണം നടത്തുന്ന ഹൂതികളെ തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഹൂതികൾക്ക് പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോടും ആവശ്യപ്പെട്ടു. ട്രംപ് രണ്ടാം തവണ പ്രസിഡന്റ് ആയ ശേഷം മദ്ധ്യപൂർവദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്.
യെമനിലുടനീളമുള്ള വലിയ ഓപ്പറേഷന്റെ തുടക്കമാണിതെന്ന് മിഡിൽ ഈസ്റ്റിൽ സൈനിക മേൽനോട്ടം വഹിക്കുന്ന യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് പറഞ്ഞു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണങ്ങളിൽ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിന്റേത് ഉൾപ്പെടെയുള്ള കപ്പലുകളെ ആക്രമിക്കുന്നതെന്നാണ് ഹൂതികൾ പറയുന്നത്.













Discussion about this post