അമേരിക്കയും ഇറാനും തമ്മിലുള്ള പുകയുന്ന യുദ്ധാവസ്ഥയ്ക്ക് നയതന്ത്രപരമായ ചർച്ചകളിലൂടെ അറുതിവരുത്താൻ നിർണായക നീക്കവുമായി പാകിസ്താൻ. യു.എസിനും ഇറാത്തിനുമിടയിൽ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിന്റെ ഭാഗമായി പാകിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീർ വ്യാഴാഴ്ച ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ എത്തിയേക്കുമെന്ന് ഇറാനിയൻ വാർത്താ മാധ്യമമായ ‘ഇസ്ന’ (ISNA) റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന കടുത്ത അസ്വാരസ്യങ്ങൾ പരിഹരിക്കാൻ പാകിസ്താൻ ശക്തമായ ആശയവിനിമയ ചാനലായി പ്രവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഈ അടിയന്തര സന്ദർശനം. അതേസമയം, ചർച്ചകളുടെ അന്തിമ പുരോഗതി വിലയിരുത്തിയ ശേഷം ടെഹ്‌റാനിലേക്ക് പോകണോ വേണ്ടയോ എന്ന കാര്യത്തിൽ ജനറൽ അസിം മുനീർ വ്യാഴാഴ്ചയോടെ അന്തിമ തീരുമാനമെടുക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
ഇരുപക്ഷവും തമ്മിലുള്ള അണിയറ ചർച്ചകൾ സജീവമാക്കുന്നതിന്റെ ഭാഗമായി ഈ ആഴ്ചയിൽ രണ്ടാം തവണയും പാക് ആഭ്യന്തരമന്ത്രി സയ്യിദ് മൊഹ്സിൻ നഖ്‌വി ടെഹ്‌റാൻ സന്ദർശിച്ച് ഇറാൻ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിലെ നിലവിലെ പ്രാദേശിക സാഹചര്യങ്ങളും അമേരിക്കയുമായി നടത്തുന്ന പരോക്ഷ ചർച്ചകളുടെ പുരോഗതിയും വിലയിരുത്തി. കഴിഞ്ഞ ഏപ്രിൽ 8 മുതൽ ഇരുവിഭാഗവും പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഏത് നിമിഷവും കാര്യങ്ങൾ കൈവിട്ടുപോകാമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
നയതന്ത്ര നീക്കങ്ങൾക്കുള്ള സമയം അതിവേഗം കുറഞ്ഞുവരികയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിലെ സമാധാന ചർച്ചകൾ ഒരു വലിയ കരാറിലേക്കോ അതോ വീണ്ടുമൊരു യുദ്ധത്തിലേക്കോ നയിക്കാവുന്ന തികച്ചും അതിർവരമ്പിലാണ് (Borderline) നിൽക്കുന്നതെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. ലോകം ഉറ്റുനോക്കുന്ന ഈ സമാധാന ചർച്ചകളിൽ പാക് സൈനിക മേധാവിയുടെ ഇടപെടൽ നിർണായക വഴിത്തിരിവാകുമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.












