ഒമ്പത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും തിരിച്ചുവരവ് തീയതി പ്രഖ്യാപിച്ച് നാസ . ബുധനാഴ്ച പുലർച്ചെ ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഐഎസ്എസിൽ വിജയകരമായി ഡോക്ക് ചെയ്ത സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് അവരുടെ തിരിച്ചുവരവ് . ഇരുവർക്കുമൊപ്പം നാസയിലെ ബഹിരാകാശ സഞ്ചാരി നിക്ക് ഹേഗും റോസ്‌കോസ്മോസ് ബഹിരാകാശ സഞ്ചാരി അലക്സാണ്ടർ ഗോർബുനോവും ഡ്രാഗൺ കാപ്സ്യൂളിൽ ഭൂമിയിലേക്ക് തിരിച്ചെത്തും.
ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ഒമ്പത് മാസമായി കുടുങ്ങിക്കിടക്കുന്ന വിൽമോറിനും വില്യംസിനും ഈ യാത്ര ഒരു പരീക്ഷണ യാത്രയുടെ കൂടി അന്ത്യം കുറിക്കും. നാസ ബഹിരാകാശയാത്രിക നിക്ക് ഹേഗും റഷ്യൻ ബഹിരാകാശയാത്രികൻ അലക്‌സാണ്ടർ ഗോർബുനോവും അവരോടൊപ്പം ഉണ്ടാവും. ഇവരുടെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് തത്സമയ സംപ്രേക്ഷണം നടത്തും എന്ന് നാസ അറിയിച്ചു.
ചൊവ്വാഴ്ച ET സമയം ഏകദേശം 5:57 pm ന് (2157 GMT, മാർച്ച് 19 ന് IST സമയം പുലർച്ചെ 3:27) ഫ്‌ലോറിഡ തീരത്തിന് സമീപം കടലിലിറങ്ങുമെന്ന് നാസ അറിയിച്ചു. അതേസമയം സുനിത വില്യംസ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും എലോൺ മസ്‌കിനോടും നന്ദി അറിയിച്ചു. ‘ഞങ്ങൾ താമസിയാതെ തിരിച്ചുവരും, നമുക്കെല്ലാവർക്കും മിസ്റ്റർ മസ്‌കിനോട് അങ്ങേയറ്റം ബഹുമാനമുണ്ട്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടും ഞങ്ങൾക്ക് ആദരവ് ഉണ്ട്. ഞങ്ങൾ അവരെ അഭിനന്ദിക്കുന്നു, അവർ നമുക്കുവേണ്ടി ചെയ്യുന്ന എല്ലാത്തിനും ഒരുപാട് നന്ദിയെന്ന് സുനിത വില്യംസ് പറഞ്ഞു.












