ഇസ്താംബുൾ: പതിനായിരക്കണക്കിന് മനുഷ്യർ തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിൽ പ്രതിഷേധം നടത്തുകയാണ്. മറ്റൊരു മുല്ലപൂ വിപ്ലവം എന്നോണം ഇസ്താംബുളിൻറെ തെരുവുകൾ പ്രകടനങ്ങളും റാലികളും കൊണ്ടു നിറയുന്നു. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളെ ജയലിലടച്ചിട്ടും തുർക്കിയുടെ പ്രസിഡണ്ട് എർദോഗാന് തലവേദനയായി പ്രതിഷേധക്കാരുടെ എണ്ണം കൂടിവരികയാണ്.
ഒരിക്കലും അധികാരമാറ്റം സംഭവിക്കില്ല എന്നുകരുതി ആധുനിക ഖലീഫയായി സ്വയം അവരോധിച്ച് തുർക്കി ഭരിക്കുകയാണ് എർദോഗാൻ . എന്നാൽ ഭരണം അട്ടിമറിക്കപ്പെടും എന്ന സാഹചര്യത്തിലേക്കാണ് ഇപ്പോൾ തുർക്കി എത്തിനിൽക്കുന്നത്. റിപബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ നേതാവും ഇസ്താംബുൾ മേയറുമായ എക്രം ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തതാണ് പ്രതിഷേധങ്ങൾക്ക് തുടക്കം. റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ നൂറോളം നേതാക്കളെയും എർദോഗാൻ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇത് പ്രതിഷേധം ശക്തമാകാൻ കാരണമായി.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് തുർക്കിയിലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ ഇസ്താംബുളിൽ മാത്രമല്ല , രാജ്യത്തെ വിവിധപട്ടണങ്ങളിലും സർവ്വകലാശാലകളിലും പ്രതിഷേധം ആളിക്കത്തുകയാണ്.പോലീസിന് നേരെ പലസ്ഥലത്തും പ്രതിഷേധക്കാർ കല്ലേറു നടത്തി. മുളക് സ്പ്രേയും, റബ്ബർ ബുള്ളറ്റുകളുമുപയോഗിച്ച് പ്രതിഷേധക്കാരെ നേരിടുകയാണ് പോലീസും.
എക്രം ഇമാമോഗ്ലു ഒരു രാഷ്ട്രീയക്കാരൻ മാത്രമല്ല. നിർമ്മാണ കമ്പനികളും മറ്റും നടത്തുന്ന പരമ്പരാഗത ബിസിനസ് കുടുംബമാണ് ഇമാമോഗ്ലുവിൻറേത്. അദ്ദേഹത്തിൻറെ ബിസിനസുമായി ബന്ധമുള്ള നൂറോളംപേരെയാണ് അഴിമതി ആരോപിച്ച് എർദോഗാൻ അറസ്ററു ചെയ്തത്. തുർക്കിയിലും ഇറാഖിലും കുർദുകൾക്കുവേണ്ടി പൊരുതുന്ന കുർദിഷ് വർക്കേഴ്സ് പാർട്ടിയെ സഹായിച്ചു എന്ന ആരോപണവും ഇമാമോഗ്ലു നേരിടുന്നുണ്ട്.
മാർച്ച് 19നാണ് ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തത്. മാർച്ച് 18 ന് ഇമാമോഗ്ലുവിൻറെ ബിരുദങ്ങൾ റദ്ദാക്കിക്കൊണ്ട് ഇസ്താബുൾ യൂണിവേഴ്സിറ്റി പ്രസ്താവന ഇറക്കിയിരുന്നു. പ്രസിഡണ്ട് ആയി മത്സരിക്കണമെങ്കിൽ യൂണിവേഴ്സിറ്റി ബിരുദം വേണമെന്ന് തുർക്കിയിൽ നിയമമുണ്ട്. ഈ സാഹചര്യത്തിൽ ഇമാമോഗ്ലുവിനെ അടുത്ത പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്താനാണ് എർദോഗാൻറെ ശ്രമം.
തുർക്കിയെ മതേതര രാജ്യമായി നയിച്ച മുസ്തഫാ കെമാൽ അറ്റാതുർക്കിൻറെ ആശയങ്ങൾ പിൻപറ്റുന്ന ആളാണ് ഇമാമോഗ്ലു . പാലസ്തീനിലെ ഇസ്രായേൽ ആക്രമണങ്ങളെയും ഹമാസിൻറെ ഭീകരവാദത്തെയും ഒരുപോലെ എതിർക്കുന്ന ഇമാമോഗ്ലു ഒരു പരിഷ്കരണവാദിയായാണ് അറിയപ്പെടുന്നത്. തീവ്ര ഇസ്ലാമിക വാദിയായ എർദോഗാന് ഇമാമോഗ്ലുവിൻറെ ഈ നിലപാടുകൾ സഹിക്കാവുന്നതിലും അപ്പുറമാണ്.
കഴിഞ്ഞ ആറു ദിവസമായി തുർക്കിയിൽ ഒരു പുതിയ മുല്ലപൂ വിപ്ലവം ഉരുണ്ടുകൂടുകയാണ്. ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തതിനെ മാത്രമല്ല ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും വേണ്ടിയുള്ള പ്രതിഷേധമാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പതിനായിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.












Discussion about this post