മുൻകാമുകിയുടെ പിതാവിന്റെ ചിതാഭസ്മം മോഷ്ടിച്ച് ഭീഷണിയുമായി യുവാവ്. വീണ്ടും ഒന്നിച്ചില്ലെങ്കിൽ ചിതാഭസ്മം നശിപ്പിക്കുമെന്നാണ് ഭീഷണി. തായ്വാനിലാണ് സംഭവം. എൽവി എന്ന 57 വയസ്സുള്ള കോഴി കർഷകനായ പ്രതി, ടാങ് (48) എന്ന പേരുള്ള ഒരു സ്ത്രീയുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. 15 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം, എൽവിയുടെ സാമ്പത്തിക പ്രശ്നങ്ങളും കുടുംബ പ്രശ്‌നങ്ങളും ടാങ് 2023 ൽ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇത് അംഗീകരിക്കാതെ ഇയാൾ സ്ത്രീയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
മെയ് മാസത്തിൽ, ടാങ്ങിന്റെ പിതാവിന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന സെമിത്തേരി സന്ദർശിച്ച ഇയാൾ മുൻകാമുകിയെ വൈകാരികമായി സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി അയാൾ ആ കലശം മോഷ്ടിക്കാൻ പദ്ധതിയിട്ടു. ആഗസ്റ്റിൽ ചിതാഭസ്മം മോഷ്ടിച്ചു. എൽവി ടാങ്ങിന് ഒരു ഭീഷണി കത്ത് അയച്ചു. മോഷ്ടിക്കപ്പെട്ട കലശത്തിന്റെ ഫോട്ടോകളും, അച്ഛന്റെ കലശത്തിന് അടുത്തേക്ക് തിരിച്ചുവന്നില്ലെങ്കിൽ ‘ഇനി ഒരിക്കലും തന്റെ അച്ഛനെ കാണില്ല’ എന്ന സന്ദേശവും അതിൽ ഉണ്ടായിരുന്നു. തുടർന്ന് സ്ത്രീ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ സെമിത്തേരി പരിശോധനയിൽ, കലശം സൂക്ഷിച്ചിരുന്ന അറ തകർത്തതായും, കലശവും ഫലകവും കാണാതായതായും കണ്ടെത്തി. ചോദ്യം ചെയ്യലിൽ, പാത്രം മോഷ്ടിച്ചതായി അദ്ദേഹം നിഷേധിച്ചു, എന്നാൽ നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ കോഴി ഫാമിന് സമീപം ഒളിപ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.












Discussion about this post