കുറിപ്പ്: SANDEEP DAS
രവീന്ദ്ര ജഡേജയും വാഷിങ്ങ്ടൺ സുന്ദറും ഒരു പ്രസ്താവനയാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. വെള്ളക്കാരൻ്റെ അഹന്ത ഇവിടെ വിലപ്പോവില്ല എന്ന ശക്തമായ സ്റ്റേറ്റ്മെൻ്റ്. ഇംഗ്ലിഷ് നായകനായ ബെൻ സ്റ്റോക്സ് ആഗ്രഹിച്ചത് ഒരു ഷെയ്ക് ഹാൻഡ് ആയിരുന്നു. അയാൾക്ക് പരമാവധി വേഗത്തിൽ സമനില പിടിക്കണമായിരുന്നു. ജഡേജയും സുന്ദറും ആ ക്ഷണം നിഷ്കരുണം നിഷേധിച്ചു. 0/2 എന്ന സ്കോറിലാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. ഇംഗ്ലണ്ട് വമ്പൻ ലീഡ് നേടിയിരുന്നു. തോൽവി ഉറപ്പിച്ച ഘട്ടത്തിൽനിന്ന് കെ.എൽ രാഹുലും ശുഭ്മാൻ ഗില്ലും സുന്ദറും ജഡേജയും ചേർന്ന് ഇന്ത്യയെ രക്ഷിച്ചെടുക്കുകയായിരുന്നു.
സ്പോർട്സ്മാൻ സ്പിരിറ്റ് ഉള്ള ഏതൊരാളും ഇന്ത്യയെ അഭിനന്ദിക്കാൻ തയ്യാറാകുമായിരുന്നു. എന്നാൽ ഇംഗ്ലണ്ടിൻ്റെ കപ്പിത്താനായ സ്റ്റോക്സ് എന്താണ് ചെയ്തത്? ജഡേജയും സുന്ദറും സെഞ്ച്വറിയ്ക്കരികിൽ നിൽക്കുമ്പോൾ സ്റ്റോക്സ് സമനിലയ്ക്കുവേണ്ടി ഇന്ത്യൻ ബാറ്റർമാരെ സമീപിച്ചു. ഇന്ത്യ ആ ഓഫർ നിരസിച്ചപ്പോൾ സ്റ്റോക്സിൻ്റെ മട്ടുമാറി. ”നിങ്ങൾക്ക് ബ്രൂക്കിനും ഡക്കറ്റിനും എതിരെ സെഞ്ച്വറി അടിക്കണോ” എന്ന് സ്റ്റോക്സ് രോഷത്തോടെ ജഡേജയോട് ചോദിച്ചു! സുന്ദറും ജഡേജയും സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ ഒന്ന് കൈയ്യടിക്കുക പോലും ചെയ്യാതെ ഇംഗ്ലിഷ് താരങ്ങൾ മുഖം വീർപ്പിച്ചുനിന്നു.
എന്തൊരു നാണക്കേട്! സ്വന്തം ബാറ്റിങ്ങ് കഴിഞ്ഞാൽ ബാറ്റും കൊണ്ട് വീട്ടിലേയ്ക്ക് പോവുന്ന നാട്ടിൻപുറങ്ങളിലെ ചില വികൃതിപ്പയ്യൻമാരുടെ നിലവാരത്തിലേയ്ക്ക് ഇംഗ്ലിഷ് ക്രിക്കറ്റർമാർ കൂപ്പുകുത്തിയ അതിദയനീയ കാഴ്ച്ച. ഇതെല്ലാം കണ്ടപ്പോൾ ഞാൻ പഴയൊരു സംഭവം ഓർത്തുപോയി. 2012-ൽ ഇംഗ്ലണ്ട് ടീം ഇന്ത്യയിൽ പര്യടനത്തിന് എത്തിയിരുന്നു. ആ സീരീസിലെ അവസാന ടെസ്റ്റ് നടന്നത് നാഗ്പൂരിലായിരുന്നു.
അന്ന് അരങ്ങേറ്റക്കാരനായിരുന്ന രവീന്ദ്ര ജഡേജയ്ക്ക് ഒരു അബദ്ധം പറ്റി. ജൊനാഥൻ ട്രോട്ടിനെതിരെ ബോൾ ചെയ്യുന്ന സമയത്ത് പന്ത് കൈയ്യിൽ നിന്ന് വഴുതിപ്പോയി! തൻ്റെ അരികിലേയ്ക്ക് സാവകാശത്തിൽ ഉരുണ്ടുവന്ന ചുവന്ന ബോളിനെ ട്രോട്ട് ബൗണ്ടറിയിലേക്ക് പറപ്പിക്കുകയും ചെയ്തു.
ട്രോട്ടിൻ്റെ പ്രവൃത്തി നിയമവിരുദ്ധമായിരുന്നില്ല. പക്ഷേ പലരും അയാളുടെ മാന്യതയെ ചോദ്യം ചെയ്തിരുന്നു. ട്രോട്ട് ചെയ്തതിനോട് അന്നും ഇന്നും എനിക്ക് എതിർപ്പില്ല. കുറുക്കുവഴിയിലൂടെ റൺസ് നേടാനുള്ള അവസരം അയാൾ കൃത്യമായി ഉപയോഗിച്ചു എന്ന് മാത്രം. എന്നാൽ ഇതേ ട്രോട്ടിൻ്റെ പിൻഗാമികൾ മാഞ്ചസ്റ്റർ ടെസ്റ്റിൽ എന്താണ് ചെയ്തത്? നേരായ വഴിയിലൂടെ മൂന്നക്കത്തിലേയ്ക്ക് കുതിക്കുകയായിരുന്ന ജഡേജയ്ക്ക് സെഞ്ച്വറി നിഷേധിക്കാൻ ശ്രമിച്ചു! അത് തികഞ്ഞ അശ്ശീലമല്ലേ?
ഇന്ത്യ എന്നും ഇംഗ്ലണ്ടിനോട് മര്യാദ കാട്ടിയിട്ടുണ്ട്. 2011-ലെ നോട്ടിങ്ഹാം ടെസ്റ്റ് ഓർമ്മിക്കുന്നില്ലേ? അന്നത്തെ ഇയാൻ ബെല്ലിൻ്റെ റൺ-ഔട്ട് ഒരുപാട് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ബോൾ ‘ഡെഡ് ‘ ആവുന്നതിന് മുമ്പ് ക്രീസ് വിട്ടിറങ്ങി റൺ-ഔട്ടായി മാറിയ ബെല്ലിൻ്റെ ഇന്നിംഗ്സിന് മൂന്നാം അമ്പയർ കർട്ടനിട്ടതാണ്. പക്ഷേ ഇന്ത്യൻ നായകനായിരുന്ന എം.എസ് ധോനി അപ്പീൽ പിൻവലിച്ച് ബെല്ലിനെ തിരികെ വിളിച്ചു.
1979-80 സീസണിൽ നടന്ന ഗോൾഡൻ ജൂബിലി ടെസ്റ്റ് ഏറെ പ്രശസ്തമാണ്. ആ മത്സരത്തിൽ ഇംഗ്ലിഷ് ബാറ്ററായിരുന്ന ബോബ് ടെയ്ലറെ അമ്പയർ പുറത്താക്കിയതാണ്. പക്ഷേ ടെയ്ലർ യഥാർത്ഥത്തിൽ നോട്ടൗട്ട് ആയിരുന്നു. ഇന്ത്യൻ താരമായ ഗുണ്ടപ്പ വിശ്വനാഥ് ഇക്കാര്യം അമ്പയറെ അറിയിച്ചു. ടെയ്ലർ ബാറ്റിങ്ങ് തുടരുകയും ചെയ്തു.
എന്നാൽ ഇത്തരം മര്യാദകൾ ഇംഗ്ലണ്ട് ഇന്ത്യയോട് പ്രകടിപ്പിക്കാറുണ്ടോ? നമ്മുടെ അഭിമാന താരമായ വി.വി.എസ് ലക്ഷ്മൺ കളിക്കളത്തിൽ തികഞ്ഞ മാന്യനായിരുന്നു. അങ്ങനെയുള്ള ലക്ഷ്മണിനെ ഒരേയൊരാൾ മാത്രമേ ചീത്തവിളിച്ചിട്ടുള്ളൂ. ഹോട്ട്സ്പോട്ടിൽ നിന്ന് രക്ഷപ്പെടാൻ ലക്ഷ്മൺ ബാറ്റിൽ വാസലൈൻ പുരട്ടി എന്ന് ആരോപിച്ചത് മുൻ ഇംഗ്ലിഷ് നായകനായ മൈക്കൽ വോനാണ്!.
ക്രിക്കറ്റ് മത്സരങ്ങൾ കവർ ചെയ്യാൻ ഇംഗ്ലണ്ടിൽ പോയപ്പോൾ ഉണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് ഹർഷ ഭോഗ്ലെ വെളിപ്പെടുത്തിയിട്ടുണ്ട്. ”തനിക്ക് ലോർഡ്സിലെ പുല്ലിൽ ചവിട്ടാനുള്ള അധികാരമില്ല” എന്ന് ചില ബ്രിട്ടീഷ് തമ്പുരാക്കൻമാർ ഹർഷയോട് പറഞ്ഞുവെത്രേ! അതാണ് വെള്ളക്കാരൻ്റെ ധാർഷ്ട്യം.
2002-ലെ നാറ്റ് വെസ്റ്റ് സീരീസിൻ്റെ ഫൈനൽ മറക്കാനാവുമോ? മുന്നൂറിന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യത്തെ അഞ്ച് വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായപ്പോൾ കമൻ്ററി ബോക്സിൽ ഉണ്ടായിരുന്നത് ജെഫ് ബോയ്ക്കോട്ടും നവ്ജോത് സിങ്ങ് സിദ്ധുവും ആയിരുന്നു. ബോയ്ക്കോട്ട് മൈക്ക് താഴെവെച്ച് അട്ടഹസിച്ചു- ”ഇത് ലോർഡ്സാണ്! ഇവിടെ നിങ്ങൾക്ക് ജയിക്കാനാവില്ല…!!”
മനസ്സിനുള്ളിൽ കുമിഞ്ഞുകൂടിയ വര്യേണബോധമാണ് ബോയ്ക്കോട്ടിനെക്കൊണ്ട് അത് പറയിച്ചത്. ഒരുകാലത്ത് ബ്രിട്ടൻ്റെ കോളനി ആയിരുന്ന ഇന്ത്യ ക്രിക്കറ്റിൻ്റെ തറവാടായ ലോർഡ്സിൽ വെച്ച് ടൂർണ്ണമെൻ്റ് ജയിക്കുന്നത് ബോയ്ക്കോട്ടിന് അസഹനീയമായിരുന്നു! പക്ഷേ നാറ്റ് വെസ്റ്റ് ട്രോഫി ഇന്ത്യ ജയിച്ചു! ലോർഡ്സിൻ്റെ മട്ടുപ്പാവിൽ ഇന്ത്യൻ നായകനായ സൗരവ് ഗാംഗുലി ജഴ്സി ഊരി നെഞ്ചുവിരിച്ച് നിന്നു!! ബോയ്ക്കോട്ടുമാരുടെ അഹങ്കാരത്തിന് ഏറ്റവും സ്റ്റൈലിഷ് ആയ മറുപടി.
വർഷങ്ങൾ ഒരുപാട് കടന്നുപോയി. ഗാംഗുലി കാണിച്ചുതന്ന പാതയിലൂടെ സുന്ദറും ജഡേജയും സഞ്ചരിച്ചു. ഇംഗ്ലിഷ് ധിക്കാരത്തോട് മുട്ടുമടക്കാൻ ഇന്ത്യക്കാർക്ക് സൗകര്യമില്ല എന്ന് അവർ ഉറക്കെപ്പറഞ്ഞു !! ‘ട്രാഫിക് ‘ എന്ന സിനിമയിൽ വിഖ്യാതമായ ഒരു ഡയലോഗുണ്ട്. അതിന് ചെറിയൊരു മാറ്റം വരുത്തുന്നു- ”സ്റ്റോക്സിൻ്റെ ക്ഷണത്തോട് ജഡേജയും സുന്ദറും യെസ് പറഞ്ഞിരുന്നുവെങ്കിൽ ഇവിടെ ഒന്നും സംഭവിക്കുകയില്ലായിരുന്നു. ആ ദിവസം സാധാരണ മട്ടിൽ കടന്നുപോകുമായിരുന്നു. എന്നാൽ അവരുടെ ഒരൊറ്റ നോ…! അതിപ്പോൾ ചരിത്രമാണ്…!!”
Discussion about this post