സെപ്റ്റംബർ 10 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആതിഥേയരായ യുഎഇക്കെതിരെയാണ് ഇന്ത്യ ഏഷ്യാ കപ്പ് യാത്ര ആരംഭിക്കുന്നത്, സെപ്റ്റംബർ 14 ന് ചിരവൈരികളായ പാകിസ്ഥാനുമായി നടക്കുന്ന പോരാട്ടത്തിലാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ മുഴുവൻ. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ടി20 ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനെയാണ് ഈ ടൂർണമെന്റ് അടയാളപ്പെടുത്തുന്നത്. സീനിയർ താരങ്ങൾ പലരും വിരമിച്ച സാഹചര്യത്തിൽ യുവതാരങ്ങൾ കൂടുതലായി ഉള്ള ടീമാണ് കളത്തിൽ ഇറങ്ങുന്നത്. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തിരിച്ചുവരവ് ബാറ്റിംഗ് ക്രമത്തിൽ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഗിൽ ഓപ്പണറാകും. അതേസമയം സഞ്ജു സാംസണിന് പകരം ജിതേഷ് ശർമ്മയോ ആകും ടീമിന്റെ ഫിനിഷർ റോൾ വഹിക്കുക.
മികച്ച ഫോമിൽ ആണെങ്കിലും സഞ്ജു അത്ര ഒന്നും തിളങ്ങിയിട്ടില്ലാത്ത ലോവർ മിഡിൽ ഓർഡറിൽ താരത്തിന് പകരം ജിതേഷിനെ ഇറക്കാനുള്ള പദ്ധതിയാണ് ടീമിന് ഉള്ളത് എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫിനിഷർ റോളിൽ ജിതേഷ് ഈ സീസണിൽ തിളങ്ങിയതും താരത്തിന് ഗുണം ചെയ്യും. പരിശീലന സെക്ഷനിൽ നിന്ന് പുറത്തുവന്ന ചിത്രങ്ങളിൽ ജിതേഷിന്റെ പ്രാധാന്യം വ്യക്തമായിരുന്നു. കേരള പ്രീമിയർ ലീഗിൽ മിന്നുന്ന ഫോമിൽ കളിച്ചുവരുന്ന സഞ്ജുവിനെ ഒരു കാരണവശാലും ടീമിൽ നിന്ന് ഒഴിവാക്കാൻ പാടില്ല എന്നാണ് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും പറയുന്നത്.
മധ്യനിരയിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ എന്നിവർ ഇടംപിടിക്കും. റിങ്കു സിംഗ് ഇന്ത്യയുടെ ലോവർ ഓർഡർ ബാറ്റിംഗിനെ ശക്തിപ്പെടുത്തുമ്പോൾ, അഭിഷേകിന്റെ പാർട്ട് ടൈം സ്പിൻ നിർണായക സന്തുലിതാവസ്ഥ നൽകുന്നു. ബൗളിംഗിൽ ജസ്പ്രീത് ബുംറയും മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിംഗും സ്പിന്നർ കുൽദീപ് യാദവും ടീമിൽ ഇടം പിടിച്ചേക്കാം. ദുബായിയുടെ സ്പിൻ-സൗഹൃദ പ്രതലങ്ങൾ കണക്കിലെടുക്കുമ്പോൾ, കുൽദീപിന് മുൻതൂക്കം ലഭിച്ചേക്കാം, ഇത് ഇന്ത്യയുടെ ആക്രമണത്തിന് വൈവിധ്യം നൽകുന്നു.
ഇന്ത്യ ടൂർണമെന്റിലേക്ക് കടക്കുന്നത് മികച്ച റെക്കോർഡുമായാണ്. 1984 ൽ ഏഷ്യാ കപ്പ് ആരംഭിച്ചതിനുശേഷം, എട്ട് കിരീടങ്ങളുമായി ഏറ്റവും വിജയിച്ച ടീമായി അവർ തുടരുന്നു.
ടീം: ശുഭ്മാൻ ഗിൽ (വിസി), അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, ജിതേഷ് ശർമ (ഡബ്ല്യുകെ), ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്/ കുൽദീപ് യാദവ്













Discussion about this post