ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യുഗ്രൻ അറ്റാക്ക് ഹെലികോപ്റ്ററായ പ്രചണ്ഡിനായി കാത്തിരിക്കുന്നത് രണ്ട് രാജ്യങ്ങൾ. പ്രതിരോധ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ച് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററാണ് പ്രചണ്ഡ്. നൈജീരിയയും ഫിലിപ്പിൻസുമാണ് പ്രചണ്ഡ് വാങ്ങാൻ ഒരുങ്ങിയിരിക്കുന്നത്.
നിലവിൽ നൈജീരിയൻ സൈന്യം ഉപയോഗിക്കുന്നത് സോവിയറ്റ് കാലത്തെ എംഐ-35 എസ് എന്ന ഹെലികോപ്റ്ററാണ്. കാലപ്പഴക്കം ചെന്ന ഈ ഹെലികോപ്റ്ററുകൾ മാറ്റി സേനയെ നവീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നൈജീരിയ ഇന്ത്യയുടെ പ്രചണ്ഡിൽ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്ത്യുടെ ബ്രഹ്‌മോസ് മിസൈൽ സ്വന്തമാക്കിയ ഫിലിപ്പീൻസും പ്രചണ്ഡ് എത്രയും പെട്ടെന്ന് സ്വന്തം രാജ്യത്തെത്തിക്കാനുള്ള ശ്രമത്തിലാണ്. ഫിലിപ്പിൻസ് തങ്ങളുടെ രാജ്യത്ത് പ്രചണ്ഡിന്റെ അസംബ്ലി ലൈൻ സ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
5,000 മീറ്റർ ഉയരത്തിൽ ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും ശേഷിയുള്ള ലോകത്തിലെ ഏക അറ്റാക് ഹെലികോപ്റ്ററാണ് പ്രചണ്ഡ്.15.80 മീറ്റർ നീളവും 4.70 മീറ്റർ ഉയരവുമുള്ള പ്രചണ്ഡ് ഹെലികോപ്റ്ററുകൾക്ക് മണിക്കൂറിൽ പരമാവധി 268 കിലോമീറ്റർ വേഗത്തിൽ പറക്കാനാകും. ഉയരമുള്ള പ്രദേശങ്ങളിൽ ശത്രുക്കൾക്കെതിരെ പോരാടാനും, ടാങ്കുകൾ, ബങ്കറുകൾ, ഡ്രോണുകൾ എന്നിവയെ നിമിഷനേരംകൊണ്ട് തകർക്കാനും പ്രചണ്ഡിനാ രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കാൻ ശേഷി. 12.7 എംഎ വരെയുള്ള ബുള്ളറ്റുകളേയും കോപ്റ്റർ തടുത്തിടും. 110 ഡിഗ്രി കറങ്ങി വെടിവെക്കാൻ കഴിയുന്ന 20 എംഎം ടററ്റ് തോക്കുകൾ, 70 എം.എം. റോക്കറ്റ് ലോഞ്ചറുകൾ, എയർ ടു എയർ, എയർ ടു സർഫേസ്, ആന്റി ടാങ്ക് മിസൈലുകളും ഉൾപ്പെടെ അത്യാധുനിക ആയുധശേഷിയും ഹെലികോപ്ടറിനുണ്ട്.










