പ്രായപൂർത്തിയാകാത്ത കുട്ടികളെ ലഹരി കടത്താനായി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം പെരിന്തണ്ണൽമണ്ണയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ്(22),ചെർപ്പുളശ്ശേരി സ്വദേശികളായ കാളിയത്ത് പടി വിഷ്ണു(22),കാറൽമണ്ണ പുതുപഴനി അശ്വിൻ (20) എന്നിവരാണ് പിടിയിലായത്. ഒഡീഷയിൽ നിന്ന് കഞ്ചാവ് കടത്താനാണ് കുട്ടികളെ കടത്തിക്കൊണ്ടുപോയത്.
മുഖ്യപ്രതി ഷാനിദിനുവേണ്ടി തിരച്ചിൽ തുടരുകയാണ്. പണം നൽകാം, ഒഡീഷയിലെ വിവിധ സ്ഥലങ്ങൾ കാണിച്ചുതരാം, സ്വന്തം ഉപയോഗത്തിന് കഞ്ചാവ് നൽകാം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് കുട്ടികളെ പ്രതികൾ ആകർഷിച്ചിരുന്നത്. സെപ്തംബർ 13നും 23നും ഇടയിലാണ് ഇവർ കുട്ടികളെ കൊണ്ടുപോയത്. ഇവരുടെ പിടിയിലകപ്പെട്ട ഒരു പതിനാറുകാരനാണ് സംഘത്തെക്കുറിച്ച് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേർ പിടിയായത്. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ചില വസ്തുക്കളും രേഖകളും കണ്ടെത്തിയെന്ന് റിപ്പോർട്ടുണ്ട്.
കടത്തിക്കൊണ്ടുപോയ വിദ്യാർത്ഥികൾക്ക് പട്ടാമ്പിയിലെ വീട്ടിലും ഒഡീഷയിലുംവച്ച് കഞ്ചാവ് നൽകിയതായും പോലീസ് അറിയിച്ചു. സംഘം കൂടുതൽപേരെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വൻ ലഹരിമാഫിയയാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന.
Discussion about this post