2012 ലെ ടി20 ലോകകപ്പായിരുന്നു ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഐസിസി ടൂർണമെന്റിൽ ഏറ്റുമുട്ടാതിരുന്നത്. അതിനുശേഷം, ചാമ്പ്യൻസ് ട്രോഫിയുടെയും ഏകദിന ലോകകപ്പിന്റെയും മൂന്ന് പതിപ്പുകളും ടി20 ലോകകപ്പിന്റെ അഞ്ച് പതിപ്പുകളും ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. ഓരോ തവണയും, ബദ്ധവൈരികൾ ഗ്രുപ്പ് സ്റ്റേജിലോ അതിന് അടുത്ത ഘട്ടത്തിലോ എങ്കിലും നേർക്കുനേർ വരുന്നു. എങ്ങനെയാണ് ഇങ്ങനെ ഒന്ന് എപ്പോഴും സംഭവിക്കുന്നത്.
സത്യം പറഞ്ഞാൽ, ഈ മത്സരങ്ങൾ ‘ഫിക്സഡ്’ ആണ്. അതായത് ഇന്ത്യ- പാകിസ്ഥാൻ മത്സരം ഐസിസി ടൂർണമെന്റുകളിൽ നടക്കും എന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരിക്കുകയാണ് ബന്ധപ്പെട്ടവർ. ക്രിക്കറ്റിൽ ഇത് ഒരു പരസ്യമായ രഹസ്യമാണ്. എല്ലാവർക്കും അത് അറിയാം, പക്ഷേ ഐസിസിക്ക് മാത്രം അത് അംഗീകരിക്കാൻ കഴിയില്ല എന്ന് മാത്രം. ഏഷ്യാ കപ്പ് ഒഴികെ ഇന്ത്യയും പാകിസ്ഥാനും ഒരു ദ്വിരാഷ്ട്ര ക്രിക്കറ്റ് പോലും കളിക്കാത്തതിനാൽ, ഐസിസി ഇവന്റുകളിലാണ് അവർ കളിക്കുന്നത്.
ഐസിസിക്ക്, പണം സമ്പാദിക്കാൻ ഇന്ത്യയെയും പാകിസ്ഥാനെയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തണമെന്ന് അവർക്ക് നന്നായി അറിയാം. മത്സരം സംപ്രേക്ഷണ അവകാശം നേടിയ ഗ്രുപ്പുകളും ഇന്ത്യ- പാകിസ്ഥാൻ മത്സരം വേണമെന്ന കാര്യം ഐസിസിയോട് പറയുന്നു. അതിനാൽ ഐസിസി നിയമങ്ങൾ വളച്ചൊടിക്കുന്നു.
ഇന്ത്യയെയും പാകിസ്ഥാനെയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്ന രീതി ഐസിസി നിർത്തണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ ആതർട്ടൺ ആവശ്യപ്പെട്ടു. “ഇന്ത്യ- പാകിസ്ഥാൻ മത്സരം ഐസിസിക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ഒരു മത്സരമാണ്. ഒരുകാലത്ത് ക്രിക്കറ്റ് നയതന്ത്രത്തിനുള്ള ഒരു ഉപാധിയായിരുന്നുവെങ്കിൽ, ഇപ്പോൾ അത് കൂടുതൽ സംഘർഷങ്ങൾക്കും മറ്റുള്ള കാര്യത്തിനും ഒരു ഉപാധിയായി മാറിയിരിക്കുന്നു. എന്തായാലും, കായിക വിനോദത്തിന്, അതിന്റെ സാമ്പത്തിക ആവശ്യങ്ങൾക്ക്, അനുയോജ്യമായ രീതിയിൽ ടൂർണമെന്റ് മത്സരങ്ങൾ ക്രമീകരിക്കുന്നതിന് ന്യായീകരണമില്ല. ഇപ്പോൾ മത്സരം മറ്റ് രീതികളിൽ ചൂഷണം ചെയ്യപ്പെടുന്നതിനാൽ, അതിന് ന്യായീകരണവും കുറവാണ്. അടുത്ത സൈക്കിളിൽ ഐസിസി ഇവന്റുകൾക്ക് മുമ്പുള്ള മത്സര നറുക്കെടുപ്പ് സുതാര്യമായിരിക്കണം, കൂടാതെ രണ്ട് ടീമുകളും എല്ലായ്‌പ്പോഴും ഏറ്റുമുട്ടേണ്ട ആവശ്യമില്ല.”അദ്ദേഹം പറഞ്ഞു.











