ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇന്നും എസ്‌ഐആർ ചർച്ച നടന്നു. കഴിഞ്ഞദിവസം രാഹുൽഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ഇന്ന് മറുപടി നൽകിയത്. പ്രതിപക്ഷം മാസങ്ങളായി ഈ വിഷയം ഉന്നയിച്ചു വരികയാണെന്നും രാജ്യത്ത് വോട്ട് മോഷണം എപ്പോൾ, എങ്ങനെ നടന്നുവെന്ന് വിശദീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
3 വ്യക്തമായ വോട്ട് മോഷണങ്ങളാണ് ഇപ്പോൾ രാജ്യത്തിന് മുൻപിൽ ഉള്ളത് എന്ന് അമിത് ഷാ സൂചിപ്പിച്ചു. ഒന്നാമതായി, യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരാൾ വോട്ടറായി രജിസ്റ്റർ ചെയ്യപ്പെടുമ്പോൾ, അത് വോട്ട് മോഷണത്തിന് തുല്യമാണ്. രണ്ടാമതായി, അന്യായമായ മാർഗങ്ങളിലൂടെ ഒരു തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതും വോട്ട് മോഷണമായി കണക്കാക്കാം. മൂന്നാമതായി, വോട്ട് ചെയ്തതിന്റെ വിധിന്യായത്തിന് വിരുദ്ധമായ ഒരു അധികാര സ്ഥാനം നേടുന്നത് മറ്റൊരു തരത്തിലുള്ള വോട്ട് മോഷണമാണ്. രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാകാൻ 28 വോട്ടുകൾ നേടിയ സർദാർ വല്ലഭായി പട്ടേലിനെ രണ്ട് വോട്ടുകൾ മാത്രം കിട്ടിയ ജവഹർലാൽ നെഹ്റു മറികടന്നതാണ് ഇന്ത്യയിലെ ആദ്യത്തെ വോട്ട് ചോരി എന്നും അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി.
“ഇന്ത്യയിലെ ആദ്യത്തെ വോട്ട് ചോർച്ച നടന്നത് രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്ന സമയത്താണ്. അക്കാലത്ത്, നിലവിലുണ്ടായിരുന്ന പ്രവിശ്യകളിലെ കോൺഗ്രസ് പ്രസിഡന്റുമാരുടെ വോട്ടുകളിലൂടെയാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ആ വോട്ടുകളിൽ 28 എണ്ണം സർദാർ വല്ലഭായ് പട്ടേലിന് അനുകൂലമായിരുന്നു, അതേസമയം രണ്ട് വോട്ടുകൾ മാത്രമാണ് ജവഹർലാൽ നെഹ്‌റുവിന് ലഭിച്ചത്. ഇതൊക്കെയാണെങ്കിലും, ജവഹർലാൽ നെഹ്‌റുവിനെ പ്രധാനമന്ത്രിയാക്കി.
രണ്ടാമത്തെ സംഭവം മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്താണ്. കോടതി അവരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെത്തുടർന്ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്വന്തം സ്ഥാനം നിലനിർത്തി രാജ്യത്തെ ജനങ്ങളുടെ വോട്ടുകൾ മോഷ്ടിച്ചു.
മൂന്നാമത്തെ കേസ് ഇപ്പോൾ സിവിൽ കോടതികളിൽ നടക്കുന്ന ഒന്നാണ്. ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് സോണിയ ഗാന്ധി വോട്ട് ചെയ്ത സംഭവമാണത്. ഇവ മൂന്നുമാണ് രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ള വോട്ട് മോഷണങ്ങൾ” എന്നും അമിത് ഷാ വ്യക്തമാക്കി.








