‘ 2003-ൽ പുറത്തിറങ്ങിയ ഹാസ്യ-കുടുംബ ചിത്രമായിരുന്നു ജയരാജ് സംവിധാനം ചെയ്ത തിളക്കം. ദിലീപിന്റെ കോമഡി ടൈമിംഗും വൈകാരിക പ്രകടനങ്ങളും, നെടുമുടി വേണു, കെ.പി.എ.സി. ലളിത, ജഗതി ശ്രീകുമാർ, സലിം കുമാർ എന്നിവരുടെ മികച്ച പ്രകടനങ്ങളും ഈ ചിത്രത്തെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കി.
ഒരു അമ്പലത്തിലെ ഉത്സവത്തിനിടയിൽ വർഷങ്ങൾക്ക് മുൻപ് കാണാതായ ഏകമകൻ ഉണ്ണിയെ (ദിലീപ്) കാത്തിരിക്കുന്നവരാണ് പത്മനാഭൻ മാസ്റ്ററും (നെടുമുടി വേണു) ഭാര്യ ദേവകിയമ്മയും (കെ.പി.എ.സി. ലളിത). ശേഷം വക്കളാരെ അപ്രതീക്ഷിതമായി അവർക്ക് ഉണ്ണിയുടെ( ദിലീപ്) വിവരം ലഭിക്കുന്നു. ഉണ്ണിയെ കിട്ടിയതിന് പിന്നാലെയാണ് അയാൾ മാനസിക അസ്വസ്ഥതകൾ നേരിടുന്ന ഒരു ആളാണെന്ന് എല്ലാവരും അറിയുന്നത്. ഉണ്ണിയെ പഴയപടിയാക്കാൻ മാസ്റ്ററും അയൽക്കാരിയായ അമ്മുവും (കാവ്യാ മാധവൻ) ശ്രമിക്കുന്നു. ഈ സമയത്ത് ഉണ്ണി, അമ്മുവുമായി കൂടുതൽ അടുക്കുന്നു. എന്തായാലും ഉണ്ണിക്ക് ഓർമ്മ തിരികെ കിട്ടിയ ശേഷമാണ് ഉണ്ണി അല്ലെന്നും, വിഷ്ണു എന്നൊരാളാണെന്നും, ബാംഗ്ലൂരിലെ ഒരു ഡോൺ ആയ മഹേശ്വരൻ തമ്പിയുടെ (ത്യാഗരാജൻ) മകനാണെന്നും വെളിപ്പെടുത്തുന്നു.
വിഷ്ണുവിന് ഓർമ്മ നഷ്ടപ്പെട്ടതും, ഉണ്ണിയായി മാറിയതിനും പിന്നിലുള്ള ദുരൂഹതകളും, വിഷ്ണുവിന്റെ ഭൂതകാലത്തിലെ പ്രണയവും (ഭാവന അവതരിപ്പിച്ച ഗൗരി), തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. ചിത്രത്തിൽ ചിരി മുഹൂർത്തങ്ങൾക്ക് വലിയ പ്രാധാന്യമായിരുന്നു ഉണ്ടായിരുന്നത്. അതിൽ തന്നെ സലിം കുമാർ, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവരായിരുന്നു കൂടുതൽ സ്കോർ ചെയ്തത്.
അളിയനായ ഉണ്ണി നാട്ടിലെത്തിയതറിഞ്ഞ് അവളെ കാണാൻ വനജ( ഉണ്ണിയുടെ ചേച്ചി- ബിന്ദു പണിക്കർ )ഒപ്പം വലിയ പ്രതീക്ഷയിൽ പുറപ്പെടുന്ന സലിം കുമാർ ഹരിശ്രീ അശോകന്റെ തയ്യൽകടയിൽ കയറുന്നുണ്ട്. അവിടെ തന്റെ കഷ്ടപ്പടുകൾ വിവരിക്കാൻ മുന്നിലിരുന്ന ഒരു കാക്കി തുണി അയാൾ മുറിക്കുന്നുണ്ട്. സിനിമയിലെ ഏറ്റവും ചിരിപടർത്തിയ ഈ രംഗം അയാൾ കൈയിൽ നിന്നിട്ട ഒരു സംഭവമായിരുന്നു. സിനിമയിൽ ഇല്ലാത്ത ഈ സീനിനെ അയാൾ മനോഹരമായി ഇമ്പ്രോവൈസ് ചെയ്യുകയാണ് ചെയ്തത്. തന്റെ നാട്ടിൽ നടന്ന ഇതേ സംഭവം ഓർത്തപ്പോഴാണ് സലീമിന് ഈ ഐഡിയ കിട്ടിയത്.
സലിം കുമാറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായി തിളക്കത്തിൽ ഓമനകുട്ടനെ നമുക്ക് നിസംശയം വിശേഷിപ്പിക്കാം.












