ശുഭ്മാൻ ഗില്ലിന് സ്റ്ററൈറ്റ് ഷോട്ടുകൾ കളിക്കുമ്പോൾ ഉണ്ടാകുന്ന ബലഹീനത ആശങ്കാജനകമായ ഒരു വിഷയമായി ഉയർന്നുവന്നിരിക്കുകയാണെന്നും ഈ പ്രശ്നം പരിഹരിക്കാൻ ഇന്ത്യൻ ഓപ്പണർ തന്റെ ഫുട്‌വർക്ക് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മുൻ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ. ഇന്ത്യയുടെ ടി20 ഫോർമാറ്റിലെ വൈസ് ക്യാപ്റ്റനായ ഗിൽ പ്രസ്തുത ഫോർമാറ്റിൽ 15 ഇന്നിംഗ്‌സുകളിൽ നിന്ന് 137.3 എന്ന സ്ട്രൈക്ക് റേറ്റിൽ 291 റൺസ് മാത്രമാണാകെ നേടിയിട്ടുളളത്.
സ്റ്ററൈറ്റ് പിച്ച് ചെയ്ത പന്തുകൾക്കെതിരെ ഓപ്പണറുടെ സ്കോറിംഗ് നിരക്ക് ഗണ്യമായി കുറയുന്നുവെന്ന് ബംഗാർ ചൂണ്ടിക്കാട്ടി. “തുടക്കത്തിൽ, അദ്ദേഹത്തിന്റെ ഫുട്‌വർക്ക് വളരെ പോസിറ്റീവ് ആയിരുന്നു. എന്നാൽ 28 മത്സരങ്ങളിൽ മൂന്നോ നാലോ ബൗണ്ടറികൾ നീക്കം ചെയ്താൽ, പ്രശ്നം നമുക്ക് ശരിയായി മനസിലാകും. സ്റ്ററൈറ്റ് പന്തുകൾക്കെതിരെ, അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് വളരെ മോശമാണ്.” ബംഗാർ പറഞ്ഞു.
“ഓഫ് സ്റ്റമ്പിന് പുറത്ത്, അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് മികച്ചതാണ്. പക്ഷേ അവിടെ പോലും കുറച്ച് എഡ്ജുകൾ ഉണ്ടായിട്ടുണ്ട്. മൊത്തത്തിൽ, അദ്ദേഹം റൺസ് നേടിയിട്ടുണ്ട്, പക്ഷേ സ്റ്ററൈറ്റ് പിച്ച് ചെയ്ത പന്തുകൾക്കെതിരെ അദ്ദേഹം ഫുട്‍വർക്ക് മെച്ചപ്പെടുത്തണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാമത്തെ (T20) മത്സരത്തിൽ, അദ്ദേഹം പുറത്തായ പന്ത് വളരെ മികച്ച ഒരു ഡെലിവറിയാണ്. ഏതൊരു ബാറ്റ്‌സ്മാനും ആ പന്തിൽ പുറത്താകുമായിരുന്നു. അദ്ദേഹത്തിന്റെ ഫുട്‌വർക്ക് മെച്ചപ്പെട്ടിട്ടുണ്ട്, നല്ല ഫുട്‌വർക്കുമായി അദ്ദേഹം കളിക്കുന്നത് തുടർന്നാൽ, നമ്മൾ കണ്ട മൂന്നോ നാലോ ബൗണ്ടറികൾ പോലെ, സ്ഥിരമായി അതേ ഷോട്ടുകൾ അടിക്കാൻ അദ്ദേഹത്തിന് കഴിയും.”
ഇന്ന് നടക്കുന്ന പരമ്പരയിലെ അവസാന മത്സരം നിലവിൽ പരിക്കിന്റെ പിടിയിലുള്ള ഗിൽ കളിക്കാൻ സാധ്യതയില്ല. അങ്ങനെ വന്നാൽ സഞ്ജുവായിരിക്കും താരത്തിന് പകരമായി കളിക്കുക.












