ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ നിന്നുള്ള എണ്ണ ഇന്ത്യയിലേക്ക് ഇറുമതി ചെയ്യാൻ അനുമതി ന.കാമെന്ന വാഗ്ദാനവുമായി അമേരിക്ക. മുൻപ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ മൂലം നിലച്ചിരുന്ന വ്യാപാരമാണ് പുനരാരംഭിക്കുന്നത്.
വെനിസ്വേലൻ എണ്ണ വിപണിയിൽ എത്തിക്കാൻ വാഷിംഗ്ടൺ തയ്യാറാണെങ്കിലും ഇതിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയുടെ കൈകളിലായിരിക്കും. യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റ് ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെ: “എണ്ണ ഒഴുകാൻ ഞങ്ങൾ അനുവദിക്കും, പക്ഷേ അത് വിപണനം ചെയ്യുന്നത് യുഎസ് ഗവൺമെന്റ് നേരിട്ടായിരിക്കും. ഇതിലൂടെ ലഭിക്കുന്ന പണം അമേരിക്കയുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലേക്കാണ് എത്തുക.” അഴിമതിയും ഭരണകൂട ദുർവിനിയോഗവും തടയാനാണ് ഈ കടുത്ത നടപടിയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ അമേരിക്കയിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്ന സാഹചര്യത്തിൽ, വെനിസ്വേല ഒരു ബദൽ മാർഗ്ഗമായി മാറുന്നത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഒരേ രാജ്യത്തെ മാത്രം ആശ്രയിക്കാതെ ഇറക്കുമതി സ്രോതസ്സുകൾ വർദ്ധിപ്പിക്കാൻ ഇന്ത്യക്ക് സാധിക്കും. വെനിസ്വേലയിലെ ഭാരമേറിയ അസംസ്‌കൃത എണ്ണ (Heavy Crude) സംസ്കരിക്കാൻ ശേഷിയുള്ള അത്യാധുനിക റിഫൈനറികൾ ഇന്ത്യയിലുണ്ട്.
നിക്കോളാസ് മഡുറോയുടെ പുറത്താക്കലിന് പിന്നാലെ വെനിസ്വേലയുടെ എണ്ണമേഖലയിൽ ഏകദേശം 100 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനാണ് ട്രംപിന്റെ പദ്ധതി. നിലവിൽ സംഭരണശാലകളിലുള്ള 50 ദശലക്ഷം ബാരൽ എണ്ണ ഉടൻ വിപണിയിലെത്തിക്കും. വെനിസ്വേലയെ സാമ്പത്തികമായി പുനരുദ്ധരിക്കാനും ഒപ്പം ആഗോള എണ്ണ വിപണിയുടെ നിയന്ത്രണം അമേരിക്കയുടെ പക്കൽ നിലനിർത്താനുമാണ് ട്രംപ് ലക്ഷ്യമിടുന്നത്.








