ഒരു സിനിമയുടെ ഷൂട്ടെല്ലാം കഴിഞ്ഞാൽ പ്രധാന അഭിനേതാക്കൾ സാധാരണയായി ചെയ്യുക, അടുത്ത സെറ്റിലേക്ക് പോകും അല്ലെ? എന്നാൽ ഷൂട്ടെല്ലാം തീർന്നു എന്ന സമാധാനത്തിൽ ഇരുന്ന സമയത്ത് ഒരു നടൻ തിരിച്ചെത്തി വീണ്ടും അഭിനയിച്ച സിനിമയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അത്തരത്തിൽ രണ്ട് സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ഈ രണ്ട് സിനിമകളുടെയും സംവിധായകൻ സിബി മലയിൽ, വീണ്ടും തിരിച്ചുവന്ന് അഭിനയിച്ച ആ നടന്റെ പേര്- മോഹൻലാൽ.
ലോഹിതദാസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ 1989 ൽ സംവിധാനംചെയ്ത ചിത്രമാണ് ‘കിരീടം’. മോഹന്‍ലാലിന്റെ എക്കാലത്തേയും മികച്ചവയില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ചിത്രം കൂടിയാണ് ‘കിരീടം’. ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിക്കുകയുണ്ടായി. സിനിമയിൽ മലയാളികളെ കരയിച്ച “കണ്ണീർപ്പൂവിൻ്റെ കവിളിൽ തലോടി” എന്ന ഗാനത്തിൽ മോഹൻലാൽ നടക്കുന്ന ഒരു ഭാഗം വേണമെന്ന ആഗ്രഹം സിബി മലയിലിനുണ്ടായി. ചിത്രത്തിന്റെ എഡിറ്റ് നടക്കുന്ന സമയത്ത് ഈ കാര്യം സിബി നിർമ്മാതാക്കളോട് പറയുകയും ചെയ്തു.
എന്നാൽ അവർ അത് നടക്കില്ല എന്നാണ് സിബിയോട് അവർ പറഞ്ഞത്. ഇതിന്റെ പേരിൽ സിബിയും നിർമ്മാതാക്കളും തമ്മിൽ തർക്കവും ഉണ്ടായി. എന്തായാലും മോഹൻലാൽ ഈ കാര്യം അറിയുകയും ” അതിന് എന്താണ് നമുക്ക് ആ ഭാഗം ചെയ്യാം” എന്ന് പറയുകയും ചെയ്തു. മുഖം പോലും കാണിക്കാതെയുള്ള മോഹൻലാലിന്റെ ആ തിരിഞ്ഞുള്ള നടത്തം ഇന്നും മലയാളി മനസുകളിൽ ഉണ്ട്.
1999 ഇൽ പുറത്തിറങ്ങിയ മോഹൻലാൽ നായക വേഷത്തിൽ എത്തിയ ഉസ്താദിൽ കുടുംബസ്ഥനായ പരമേശ്വരൻയും അധോലോക നായകനായ ഉസ്താദിൻറെയും കഥയാണ് പറഞ്ഞിരിക്കുന്നത്. മോഹൻലാൽ തകർത്തഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്കും ഏറെ ആരാധകരുണ്ട്. ചിത്രത്തിലെ “നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി” ആദ്യം സിനിമയിൽ ഷൂട്ട് ചെയ്തിരുന്നില്ല. എന്നാൽ പാട്ട് കാസെറ്റിൽ ഉൾപ്പെടുത്തിയപ്പോൾ അത് ഹിറ്റാകുകയും ഒരുപാട് ആളുകൾ ഈ പാട്ട് വിഡിയോയിൽ കാണണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ മോഹൻലാൽ പ്രകൃതി ചികിത്സയുടെ ഭാഗമായി ഒരു ബ്രേക്ക് എടുത്തിരിക്കുന്ന സമയമായിരുന്നു. എന്നാൽ സിബി മലയിൽ ആവശ്യപ്പെട്ടത് പ്രകാരം മോഹൻലാൽ തിരിച്ചെത്തുകയും ഈ പാട്ടിൽ അഭിനയിക്കുക ആയിരുന്നു.
ചിത്രത്തിൽ താടിയില്ലാതെ പ്രത്യക്ഷപ്പെടുന്ന മോഹൻലാലിന്, ഈ പാട്ടിൽ അഭിനയിക്കുന്ന സമയത്ത് താടിയുണ്ടായിരുന്നു. തന്റെ സംവിധായകനോടുള്ള ആദരവും പ്രേക്ഷകരോടുള്ള ഉത്തരവാദിത്തവും എത്രത്തോളമുണ്ടെന്ന് ഈ രണ്ട് സംഭവങ്ങളും തെളിയിക്കുന്നു. വിശ്രമവേളയിലും ചികിത്സാ വേളയിലും സിനിമയ്ക്കായി സമയം കണ്ടെത്തിയ മോഹൻലാലിന്റെ ആ സമർപ്പണമാണ് ‘കിരീടം’ പോലെയും ‘ഉസ്താദ്’ പോലെയും ഉള്ള ചിത്രങ്ങളെ ഇന്നും ജനപ്രിയമായി നിലനിർത്തുന്നത്.













Discussion about this post