ഭാരതത്തിന്റെ ഇച്ഛാശക്തിക്കും നയതന്ത്ര ചാതുര്യത്തിനും മുന്നിൽ ലോകശക്തിയായ അമേരിക്ക പരാജയം സമ്മതിച്ചിരിക്കുന്നു. യുഎസ്–ഇന്ത്യ വ്യാപാര തർക്കത്തിൽ വാഷിംഗ്ടൺ പിന്നോട്ടുപോയത് നരേന്ദ്ര മോദി സർക്കാരിന്റെ വൻ വിജയമാണെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ജെഫ്രി സാച്ച്സിൻ്റെ നിരീക്ഷണം. ഈ വ്യാപാര പുനഃക്രമീകരണം (Trade Reset) അമേരിക്കയുടെ ആധിപത്യം വിളിച്ചോതുന്ന ഒന്നല്ല, മറിച്ച് സ്വയംപര്യാപ്തമായ ഇന്ത്യയെ നേരിടുന്നതിൽ വൈറ്റ് ഹൗസിനുണ്ടായ വീഴ്ചയുടെ തുറന്നുകാട്ടലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ഭാരതത്തിന് മേൽ ഉപരോധം ഏർപ്പെടുത്താൻ ശ്രമിച്ച ട്രംപിന്റെ നീക്കം ‘ബുദ്ധിശൂന്യം’ എന്നാണ് സാച്ച്സ് വിശേഷിപ്പിച്ചത്. ഭാരതം റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, ഇന്ത്യ അത്തരമൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല. “അമേരിക്കൻ സർക്കാരിന്റെ വാക്കുകളെ മുഖവിലയ്ക്കെടുക്കരുത്, അവ വെറും വിഡ്ഢിത്തങ്ങളാണ്,” സാച്ച്സ് പറഞ്ഞു.
അമേരിക്ക മുന്നോട്ടുവെച്ച പല അവകാശവാദങ്ങളെയും തള്ളിക്കളഞ്ഞ സാച്ച്സ്, ഇന്ത്യ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ആഗോള തലത്തിൽ ഭാരതം കെട്ടിപ്പടുത്ത വൈവിധ്യമാർന്ന വ്യാപാര പങ്കാളിത്തങ്ങൾ അമേരിക്കയുടെ വിലപേശൽ ശേഷിയെ പാടെ ഇല്ലാതാക്കി. യൂറോപ്യൻ യൂണിയനുമായുള്ള നിർണ്ണായക വ്യാപാര കരാറും ബിആർഐസിഎസ് (BRICS) രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധവും ഇന്ത്യയ്ക്ക് കരുത്തായി. ഒരു പ്രത്യേക രാജ്യത്തെ മാത്രം ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ കെല്പുള്ള ഇന്ത്യയെ വിരട്ടാൻ നോക്കിയത് അമേരിക്കയുടെ പക്കൽ വന്ന വലിയ അബദ്ധമാണെന്നും അദ്ദേഹം പരിഹസിച്ചു.
ഭാരതം ഇന്ന് ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്നും ഈ നൂറ്റാണ്ടിന്റെ പകുതിയോടെ അമേരിക്കയെ പിന്നിലാക്കുമെന്നും സാച്ച്സ് പ്രവചിച്ചു. ബിആർഐസിഎസ് (BRICS) രാജ്യങ്ങളുടെ മുന്നേറ്റം അമേരിക്കയെ വിറപ്പിക്കുകയാണ്. ലോകത്തെ മൊത്തം ഉത്പാദനത്തിന്റെ 40 ശതമാനവും നിയന്ത്രിക്കുന്ന ഈ സഖ്യത്തിൽ ഭാരതം നിർണ്ണായക പങ്ക് വഹിക്കുന്നു. “ഭാരതം ഒരു ലോകനേതാവാണ്, ഒരു സൂപ്പർ പവർ ആണ്. വിശ്വസിക്കാൻ കൊള്ളാത്ത ഒരു പങ്കാളിയുമായി ഇന്ത്യക്ക് തന്ത്രപരമായ സഖ്യം ആവശ്യമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
. അമേരിക്കൻ വിപണിയിലെ തടസ്സങ്ങൾ നീങ്ങിയതോടെ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് പുതിയ ഉണർവ് ലഭിക്കും. ഇത് വെറുമൊരു വ്യാപാര കരാറല്ല, മറിച്ച് ആഗോള ക്രമത്തിൽ ഭാരതത്തിന്റെ സ്ഥാനം മാറ്റിയെഴുതപ്പെട്ട നിമിഷമാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.











Discussion about this post