ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനത്തെച്ചൊള്ളിയുള്ള തർക്കം മുറുകുമ്പോഴാണ് മുൻ താരം ഡബ്ല്യു.വി. രാമൻ തന്റെ അഭിപ്രായം പങ്കുവെച്ചത്. ഇഷാൻ കിഷന്റെ തകർപ്പൻ ഫോമും സഞ്ജു സാംസന്റെ സ്ഥിരതയില്ലായ്മയും തമ്മിലുള്ള വ്യത്യാസം സഞ്ജുവിനെ വലിയ പ്രതിസന്ധിയിലാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2024 ൽ സഞ്ജുവും അഭിഷേക് ശർമ്മയും മികച്ച പ്രകടനം പുറത്തെടുത്തിരുന്നുവെങ്കിലും, 2025-ന്റെ തുടക്കം മുതൽ സഞ്ജുവിന്റെ ഫോം മങ്ങുകയായിരുന്നു. പതുക്കെ പതുക്കെ അദ്ദേഹത്തിന്റെ ഫോം നഷ്ടമായി. ശേഷം ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലും കുറെ മത്സരങ്ങൾ നഷ്‌ടമായ സഞ്ജുവിന്റെ മികവിൽ കുറവ് വന്നു. എന്നാൽ ഗില്ലിന്റെ വരവും അദ്ദേഹത്തിന്റെ മോശം ഫോമും സഞ്ജുവിന് വീണ്ടും അവസരങ്ങൾ കൊടുത്തു. അത് മുതലാക്കാൻ സഞ്ജുവിനായില്ല.
തന്റെ യൂട്യൂബ് ചാനലിലൂടെ രാമൻ പറഞ്ഞത് ഇപ്രകാരമാണ്: “ഇഷാൻ കിഷൻ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. ഇത് സഞ്ജു സാംസണെ വലിയ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. നിരന്തരം സമ്മർദ്ദത്തിന് കീഴിലാവുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. സഞ്ജു അത് അനുഭവിച്ചു തുടങ്ങിയിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. എങ്കിലും ടീമിലെ ഇത്തരം മത്സരങ്ങൾ ആരോഗ്യകരമായ ഒന്നാണ്.”
ഇഷാൻ കിഷൻ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ പായിക്കാൻ കെല്പുള്ള പവർ ഹിറ്ററാണെന്നും, നേരെമറിച്ച് സഞ്ജു ക്ലാസിക് ശൈലിയുള്ള താരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ ഇഷാൻ കിഷൻ ഓപ്പണറായി ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പരിക്കിൽ നിന്ന് തിലക് വർമ്മ മടങ്ങിയെത്തിയതോടെ, ഇഷാൻ കിഷനും അഭിഷേക് ശർമ്മയും ചേർന്ന് ഇന്ന് രാത്രി അമേരിക്കയ്‌ക്കെതിരെ ഇന്ത്യയുടെ ഇന്നിംഗ്സ് തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ സഞ്ജു സാംസൺ ഈ ലോകകപ്പിലും ബെഞ്ചിലിരിക്കേണ്ടി വന്നേക്കും.












Discussion about this post