സഞ്ജു സാംസണെ പ്രശംസിച്ചതിന് പാകിസ്ഥാൻ ടിവി ഷോയിൽ അവതാരകനും അതിഥിയും തമ്മിൽ രൂക്ഷമായ തർക്കം. ജിടിവി പാകിസ്ഥാനിലെ ചർച്ചയ്ക്കിടയിലാണ് അവതാരകൻ അലി സൽമാനും ഇൻഫ്ലുവൻസറായ ഇഫ്ഫി റാസയും തമ്മിൽ ഏറ്റുമുട്ടിയത്. സഞ്ജു സാംസണെ പുകഴ്ത്തി സംസാരിക്കുന്നത് ഇഷ്ടപ്പെടാത്ത അവതാരകൻ ഷോയിൽ നിന്ന് രാജിവെക്കുമെന്ന് വരെ ഭീഷണി മുഴക്കി.
ടി20 ലോകകപ്പുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സഞ്ജു സാംസണെ ഏഷ്യ കപ്പ് ഫൈനലിലെ പ്രകടനത്തിന്റെ പേരിൽ ഇഫ്ഫി റാസ പ്രശംസിച്ചതാണ് അവതാരകൻ അലി സൽമാനെ ചൊടിപ്പിച്ചത്. ഏഷ്യ കപ്പ് ഫൈനലിൽ തിലക് വർമ്മയ്‌ക്കൊപ്പം സഞ്ജു നടത്തിയ നിർണ്ണായക പങ്കാളിത്തം ഇല്ലായിരുന്നെങ്കിൽ ആര് കിരീടം നേടുമായിരുന്നു എന്ന് റാസ ചോദിച്ചു.
തനിക്ക് ഇഷ്ടപ്പെട്ട ഉത്തരങ്ങൾ അതിഥി നൽകാത്തതാണ് അവതാരകനെ പ്രകോപിപ്പിച്ചത്. സഞ്ജുവിനെ പ്രശംസിക്കുന്നതിന് പകരം ബാബർ അസമിനെക്കുറിച്ച് ചോദിക്കാനായിരുന്നു അവതാരകന്റെ താല്പര്യം. എന്നാൽ റാസ ഇതിന് വഴങ്ങാതിരുന്നതോടെ തർക്കം രൂക്ഷമായി. “നിങ്ങളോട് ചോദ്യം ചോദിച്ചതിൽ ഞാൻ ഖേദിക്കുന്നു” എന്ന് പറഞ്ഞ അലി സൽമാൻ, റാസ തന്റെ പെരുമാറ്റം തുടർന്നാൽ താൻ നാളെ മുതൽ ഷോയ്ക്ക് വരില്ലെന്ന് ഭീഷണി മുഴക്കി.
തർക്കം മുറുകിയതോടെ അവതാരകൻ ഷോ പാതിവഴിയിൽ നിർത്തി. “നാളെ മുതൽ ഞാൻ വരില്ല” എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടാണ് അലി സൽമാൻ ഷോ അവസാനിപ്പിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
പിന്നീട് എക്‌സിൽ റാസ പങ്കുവെച്ച പോസ്റ്റിലും അവതാരകന്റെ പെരുമാറ്റത്തെ വിമർശിച്ചു. ബാബർ അസമിനെക്കുറിച്ച് മാത്രം കേൾക്കാൻ ആഗ്രഹിക്കുന്ന അവതാരകന് സഞ്ജുവിനെ പ്രശംസിക്കുന്നത് സഹിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം കുറിച്ചു.












Discussion about this post