മുംബൈയിലെ തിരക്കേറിയ തെരുവുകളിൽ ജോലിക്കായി അലയുന്ന ശിവരാമനും ഗോവിന്ദൻകുട്ടിയും നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്. വിസയ്ക്കായി പണം കണ്ടെത്താൻ ഒരു ബാങ്ക് കൊള്ളയിൽ പങ്കാളികളാകേണ്ടി വന്ന ഇവർ ചെന്നുപെട്ടത് വമ്പൻ ചതിക്കുഴിയിലായിരുന്നു. വില്ലനായ തോമസ് മാത്യൂസും കാമുകി എലീനയും തമ്മിലുള്ള കുടിപ്പകയിൽ സിവാനിയും ഗോവിന്ദൻകുട്ടിയും വെറും കരുക്കളായി മാറി.
കുരുക്കളിൽ നിന്ന് താത്കാലിക മോചനത്തിനായി സമ്പന്നരായ അന്ധദമ്പതികളുടെ അമേരിക്കയിലുള്ള ചെറുമകൻ കുഞ്ഞുണ്ണി എന്ന വ്യാജേന സിവാനിയും ഗോവിന്ദൻകുട്ടിയും ആ വീട്ടിൽ അഭയം തേടുന്നു. ഗോവിന്ദൻകുട്ടിയുടെ രൂപവും ശിവരാമന്റെ ശബ്ദവും ചേർന്നാണ് ‘കുഞ്ഞുണ്ണി’ എന്ന കഥാപാത്രത്തെ അവർ ദമ്പതികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
ശേഷം അവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് 2001 ൽ പുറത്തിറങ്ങിയ കാക്കകുയിൽ പറഞ്ഞത്. മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, കൊച്ചിൻ ഹനീഫ തുടങ്ങിയ പ്രതിഭകൾ ഒത്തുചേർന്ന ഈ സിനിമ പ്രിയദർശന്റെ പതിവ് കോമഡി ശൈലിയിൽ ഉള്ള രീതി തന്നെയാണ് പിന്തുടരുന്നത്. ഇന്നും ഏറെ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രമാണ് കാക്കകുയിൽ. ചിത്രത്തിന്റെ സമയത്ത് പരിക്കേറ്റ കാലുമായി ഡാൻസ് കളിച്ച മോഹൻലാലിൻറെ കഥ പിൽക്കാലത്ത് കവിയൂർ പൊന്നമ്മ ഇങ്ങനെ പറഞ്ഞു:
” പാടാം വനമാലി എന്ന പാട്ടുണ്ട്. ഡാൻസ് കളിക്കുന്ന സമയത്ത് നിലത്ത് കാലുകുത്താൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ലാൽ. തീരെ വയ്യ അയാൾക്ക്. എന്നിട്ടും അതൊന്നും പുറത്ത് കാണിക്കാത്ത അയാൾ ആ പാട്ടിൽ നിറഞ്ഞാടി. അതാണ് മോഹൻലാൽ.”
കവിയൂർ പൊന്നമ്മ പറഞ്ഞത് പോലെ ആ പാട്ട് ഇനി നിങ്ങൾ കാണുമ്പോൾ അതിലെ മോഹൻലാലിൻറെ കാൽ ഒന്ന് ശ്രദ്ധിക്കണം. അതിലെ ചില സീനുകളിൽ അദ്ദേഹത്തിന്റെ കാലിൽ ബാൻഡേജ് കാണാം.













Discussion about this post