ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിന് തൊട്ടുമുൻപ് ഇന്ത്യൻ ടീമിന് പുതിയ പ്രഹരമായി ഓപ്പണർ ഇഷാൻ കിഷന്റെ പരിക്ക്. ഡൽഹിയിൽ നടന്ന പരിശീലന സെഷനിടെയാണ് താരത്തിന് പരിക്കേറ്റത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടർ സഹിൽ മൽഹോത്രയുടെ ട്വീറ്റ് പ്രകാരം, നെറ്റ്സ് പരിശീലനത്തിനിടെ ജസ്പ്രീത് ബുംറ എറിഞ്ഞ മാരകമായ യോർക്കർ ഇഷാൻ കിഷന്റെ ഇടതുകാലിലെ വിരലിൽ (Left-toe) പതിക്കുകയായിരുന്നു. പന്ത് കൊണ്ടയുടനെ കടുത്ത വേദന അനുഭവപ്പെട്ട താരത്തെ ഫിസിയോമാരുടെ നേതൃത്വത്തിൽ പരിശോധിച്ചു.
ഇതോടെ ഇഷാൻ കിഷൻ പിന്നീട് വീണ്ടും ബാറ്റിംഗിന് എത്തിയെങ്കിലും താരത്തിന് നമീബിയക്കെതിരെ കളിക്കാനാകുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഫെബ്രുവരി 15-ന് പാകിസ്ഥാനെതിരായ നിർണ്ണായക മത്സരം നടക്കാനിരിക്കെ ഇഷാന്റെ പരിക്ക് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയാണ് നൽകുന്നത്.
വയറിന് അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിഷേക് നമീബിയക്കെതിരെ കളിക്കുന്ന കാര്യം സംശയത്തിലാണ്. രണ്ട് ഓപ്പണർമാർക്കും ഒരേസമയം പരിക്കേൽക്കുകയോ അസുഖം ബാധിക്കുകയോ ചെയ്ത സാഹചര്യത്തിൽ സഞ്ജു സാംസൺ ഓപ്പണറായി ടീമിലെത്താൻ സാധ്യതയേറി.
അഭിഷേകിനും ഇഷാനും പരിക്ക് ഭീഷണിയാണെങ്കിലും, പനി മൂലം കഴിഞ്ഞ മത്സരം നഷ്ടമായ ജസ്പ്രീത് ബുംറ പൂർണ്ണ കായികക്ഷമത വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചെത്തുന്നു എന്ന ആശ്വാസവാർത്തയും പുറത്തുവരുന്നുണ്ട്.












