ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മഹാപോരാട്ടത്തിന് മുന്നോടിയായി, വിമർശനങ്ങൾ നേരിടുന്ന മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ നായകനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. സഞ്ജുവിന് അർഹമായ അവസരങ്ങൾ നൽകണമെന്നും രണ്ട് പരാജയങ്ങളുടെ പേരിൽ താരത്തെ പുറത്താക്കുന്നത് ശരിയല്ലെന്നും ഗാംഗുലി പറഞ്ഞു.
നമീബിയക്കെതിരായ മത്സരത്തിൽ 8 പന്തിൽ 22 റൺസെടുത്ത് പുറത്തായ സഞ്ജുവിനെതിരെ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഗാംഗുലിയുടെ പ്രതികരണം. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സഞ്ജു സാംസൺ മികച്ച പ്രതിഭയുള്ള കളിക്കാരനാണെന്നും എന്നാൽ നിരന്തരമായ സമ്മർദ്ദത്തിൽ ഒരു കളിക്കാരനും തിളങ്ങാൻ കഴിയില്ലെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. “രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടാൽ ഉടൻ പുറത്താക്കപ്പെടുമെന്ന ഭയത്തിൽ ആർക്കും നന്നായി കളിക്കാനാകില്ല. സഞ്ജുവിന് ഫോം നിലനിർത്താൻ കൂടുതൽ അവസരങ്ങൾ നൽകേണ്ടത് പ്രധാനമാണ്. ഒരു വർഷം മുൻപ് അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് സെഞ്ചുറികൾ നേടിയ കാര്യം മറക്കരുത്,” ഗാംഗുലി പറഞ്ഞു.
അഭിഷേക് ശർമ്മയുടെ ശാരീരികക്ഷമതയെ ആശ്രയിച്ചായിരിക്കണം പാകിസ്ഥാനെതിരായ ടീം സെലക്ഷനെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. അഭിഷേക് ശർമ്മ പൂർണ്ണ കായികക്ഷമത വീണ്ടെടുക്കുകയാണെങ്കിൽ സഞ്ജുവിന് പകരം ടീമിലെത്തിയേക്കാം. എന്നാൽ അഭിഷേക് ലഭ്യമല്ലെങ്കിൽ സഞ്ജുവിനെ തന്നെ ഓപ്പണറായി നിലനിർത്തണമെന്നും വാഷിംഗ്ടൺ സുന്ദറിനെ ഓപ്പണറാക്കാനുള്ള നീക്കം അനാവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിലവിലെ ഇന്ത്യൻ ടീം വളരെ സന്തുലിതമാണെന്നും അതിനാൽ വലിയ മാറ്റങ്ങളുടെ ആവശ്യമില്ലെന്നും ഗാംഗുലി നിരീക്ഷിച്ചു. സഞ്ജുവിനെപ്പോലെയുള്ള ഒരു താരത്തിന് ദീർഘകാലം അവസരം നൽകിയാൽ അത് ടീമിന് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













Discussion about this post