ടി20 ലോകകപ്പിൽ കാനഡയ്ക്കെതിരായ നിർണ്ണായക മത്സരത്തിൽ യുഎഇയെ വിജയത്തിലേക്ക് നയിച്ച സൊഹൈബ് ഖാന്റെ ജീവിതം ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. ഡൽഹിയിലെ ഫിറോസ് ഷാ കോട്ല മൈതാനത്ത് നടന്ന പോരാട്ടത്തിൽ കാനഡയെ തകർത്ത് യുഎഇ ടൂർണമെന്റിലെ തങ്ങളുടെ നിലനിൽപ്പ് ഉറപ്പിച്ചു.
മധ്യനിര തകർച്ച നേരിട്ട യുഎഇയെ 29 പന്തിൽ 51 റൺസ് നേടി സൊഹൈബ് വിജയത്തിന്റെ വാതിൽക്കൽ എത്തിച്ചു. ആര്യൻഷ് ശർമ്മയുമായി ചേർന്ന് സൊഹൈബ് പടുത്തുയർത്തിയ 84 റൺസിന്റെ കൂട്ടുകെട്ടാണ് യുഎഇക്ക് രണ്ട് പോയിന്റുകൾ സമ്മാനിച്ചത്.
സൊഹൈബിന് ഈ മൈതാനം അപരിചിതമായിരുന്നില്ല. ജാമിയ മില്ലിയ ഇസ്ലാമിയയിലെ സോഷ്യോളജി വിദ്യാർത്ഥിയായിരുന്ന സൊഹൈബ്, യൂണിവേഴ്സിറ്റി തലത്തിൽ നോർത്ത് സോണിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ക്രിക്കറ്റിൽ അവസരങ്ങൾ കുറഞ്ഞതോടെ 2020-ൽ അദ്ദേഹം യുഎഇയിലേക്ക് കുടിയേറുകയായിരുന്നു. ബിഹാറിൽ ജനിച്ച സൊഹൈബ് ഇപ്പോൾ ദുബായിലെ ‘പ്രോസ്പെറോ’ എന്ന കമ്പനിയിൽ ഫിനാൻഷ്യൽ കൺസൾട്ടന്റായി ജോലി ചെയ്യുകയാണ്.
“ബാറ്റിംഗിന് ഇറങ്ങിയപ്പോൾ എന്റെ കണ്മുൻപിൽ തെളിഞ്ഞത് കോവിഡ് കാലത്ത് യുഎഇയിലേക്ക് മാറിയ ആ കഠിന ദിനങ്ങളായിരുന്നു,” സൊഹൈബ് വികാരാധീനനായി പറഞ്ഞു. 2021-ലായിരുന്നു സൊഹൈബിന്റെ വിവാഹം. ഭാര്യയും മകളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തെ നോക്കാൻ ക്രിക്കറ്റിനൊപ്പം ജോലിയും കൊണ്ടുപോകേണ്ടി വന്നു. കഴിഞ്ഞ 4-5 വർഷത്തെ കഷ്ടപ്പാടിന് ദൈവം നൽകിയ പ്രതിഫലമാണ് ഈ വിജയമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് വൈകിയാണ് എത്തിയതെങ്കിലും ടെന്നീസ് ബോൾ ക്രിക്കറ്റിലെ പരിചയസമ്പത്ത് സൊഹൈബിന് തുണയായി. തന്റെ ബാറ്റിംഗ് തന്ത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയെയാണ് അദ്ദേഹം സ്മരിച്ചത്. “സമ്മർദ്ദഘട്ടങ്ങളിൽ ശാന്തത പാലിക്കാനും സ്വയം വിശ്വസിക്കാനുമാണ് ധോണി പഠിപ്പിച്ചത്. ആ മന്ത്രമാണ് ഞാൻ മൈതാനത്ത് പയറ്റിയത്” സൊഹൈബ് വ്യക്തമാക്കി.













Discussion about this post