മലയാള സിനിമാ സംഗീത ലോകത്തെ ‘വാക്കുകളുടെ മാന്ത്രികൻ’ എന്നറിയപ്പെടുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ ജീവിതം വാക്കുകൾ കൊണ്ട് കോറിയിട്ട ഒരു മനോഹര കാവ്യം പോലെയാണ്. 48 വർഷം മാത്രം നീണ്ടുനിന്ന ആ ജീവിതം മലയാളികൾക്ക് സമ്മാനിച്ചത് ആയിരത്തിലധികം അവിസ്മരണീയ ഗാനങ്ങളാണ്.
യഥാർത്ഥത്തിൽ ഗിരീഷ് പുത്തഞ്ചേരിക്ക് ഒരു പാട്ടുകാരനാകാനായിരുന്നു ആഗ്രഹം. കെ.ജെ. യേശുദാസിനെ ആരാധിച്ചിരുന്ന അദ്ദേഹം, യേശുദാസിനെപ്പോലെ ഒരു ഗായകനാകാൻ വേണ്ടി അമ്മാവന്റെ കീഴിൽ സംഗീതം പഠിക്കാൻ ചേർന്നു. എന്നാൽ പാട്ട് തനിക്ക് വഴങ്ങില്ലെന്ന് തിരിച്ചറിഞ്ഞ് ആ വഴി ഉപേക്ഷിക്കുകയും അക്ഷരങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയുമായിരുന്നു.
എന്തുകൊണ്ടും മികച്ച ഒരു തീരുമാനമാകുന്ന കാഴ്ച്ചയാണ് പിന്നെ മലയാള സംഗീത ലോകം കണ്ടത്. മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏഴ് തവണ അദ്ദേഹം സ്വന്തമാക്കി. പാട്ടെഴുത്തിന് പുറമെ സിനിമയുടെ മറ്റ് മേഖലകളിലും അദ്ദേഹം തിളങ്ങിയിരുന്നു. വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ‘മേലേപറമ്പിൽ ആൺവീട്’, ‘അടിവാരം’, ‘ഇക്കരെയെന്റെ മാനസം’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ കഥ അദ്ദേഹത്തിന്റേതായിരുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ മരുമകൻ( സഹോദരിയുടെ മകൻ ) ദീപക് റാം അദ്ദേഹത്തിന്റെ പാരമ്പര്യം കാത്തുകൊണ്ട് ഇന്ന് തമിഴ് സിനിമയിലെ തിരക്കുള്ള പാട്ടെഴുത്തുകാരനും പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധിന്റെ പ്രിയപ്പെട്ടവനുമാണ്. തന്റെ അമ്മയെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഒരു പാട്ടിനെക്കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു;
“വൈരം എന്ന ചിത്രത്തിലെ വെണ്ണിലാവ് കണ്ണുവെച്ച വെണ്ണക്കുടമേ എന്ന പാട്ട് മാമൻ അമ്മയെക്കുറിച്ച് എഴുതിയ പാട്ടാണ്. സാധാരണ നമ്മൾ പറയാറുണ്ട് ‘നീ നിലാവ് പോലെയാണ് അല്ലെങ്കിൽ നിന്നെക്കാണാൻ നിലാവ് പോലെയാണ് . പക്ഷെ ഇവിടെ എഴുതിയിരിക്കുന്നത് വെണ്ണിലാവ് കണ്ണുവെച്ച വെണ്ണക്കുടമേ എന്നാണ്, അതായത് വെണ്ണിലാവിന് പോലും അസൂയ തോന്നുന്നവളെ എന്നാണ്.”
എം എ നിഷാദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പശുപതി, ജയസൂര്യ, സുരേഷ് ഗോപി തുടങ്ങിയവരാണ് അഭിനയിച്ചത്.













Discussion about this post