ലോകരാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഭരണാധികാരികളും പങ്കെടുക്കുന്ന മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന് വൻ തിരിച്ചടി. സമ്മേളന ഹാളിലേക്ക് പ്രവേശിക്കാനെത്തിയ പാക് സൈനിക മേധാവിയെ തിരിച്ചറിയൽ രേഖ ശരിയായി കാണിക്കാത്തതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്റെ ടീമിനൊപ്പം ഗമയിൽ നടന്നു വന്ന മുനീറിനോട്, കഴുത്തിൽ കിടക്കുന്ന ഐഡി കാർഡ് തിരിച്ചിട്ട് കൃത്യമായി കാണിക്കാൻ സെക്യൂരിറ്റി ഗാർഡ് ആജ്ഞാപിക്കുകയായിരുന്നു. ലോകവേദിയിൽ പാകിസ്താൻ്റെ സൈനിക മേധാവിക്കുണ്ടായ ഈ അവഗണന പാക് മാദ്ധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
അസിം മുനീറിന്റെ സാന്നിധ്യത്തിനെതിരെ സമ്മേളന നഗരിക്ക് പുറത്ത് ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിന്ധി രാഷ്ട്രീയ സംഘടനയായ ‘ജേ സിന്ധ് മുത്തഹിദ മഹാസ്’ (JSMM) മുനീറിനെ ക്ഷണിച്ചതിനെതിരെ രംഗത്തെത്തി. പാകിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളുടെയും സിന്ധ്, ബലൂചിസ്ഥാൻ മേഖലകളിലെ അടിച്ചമർത്തലുകളുടെയും മുഖ്യ സൂത്രധാരനാണ് അസിം മുനീറെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. യുണൈറ്റഡ് നേഷൻസ്, യൂറോപ്യൻ യൂണിയൻ, ജർമ്മൻ സർക്കാർ എന്നിവർക്ക് സംഘടന ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പാകിസ്താനിലെ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും സൈനിക ബൂട്ടിനടിയിലാക്കിയ ഒരാൾക്ക് ഇത്തരം ആഗോള വേദികളിൽ ഇടം നൽകുന്നത് അപമാനകരമാണെന്ന് JSMM ചെയർമാൻ ഷാഫി ബുർഫത്ത് പറഞ്ഞു.
അയൽരാജ്യങ്ങളുമായുള്ള സംഘർഷങ്ങളെത്തുടർന്ന് 2025-ൽ പാകിസ്ഥാൻ സർക്കാർ ഫീൽഡ് മാർഷൽ പദവി നൽകി ഉയർത്തിയതിന് ശേഷമുള്ള മുനീറിന്റെ ആദ്യ പ്രധാന വിദേശ സന്ദർശനമാണിത്. എന്നാൽ, ഒരു സാധാരണ ഉദ്യോഗസ്ഥനെപ്പോലെ സെക്യൂരിറ്റിക്ക് മുന്നിൽ ഐഡി കാർഡ് കാണിച്ചു നിൽക്കേണ്ടി വന്നത് മുനീറിന്റെ ‘ഫീൽഡ് മാർഷൽ’ പദവിക്ക് തന്നെ ഏൽക്കുന്ന തിരിച്ചടിയായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ നിരീക്ഷകർ വിലയിരുത്തുന്നു. ലോക നേതാക്കൾക്കിടയിൽ തന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ എത്തിയ മുനീറിന്, പ്രതിഷേധങ്ങളും സുരക്ഷാ നടപടികളും കാരണം വലിയ നാണക്കേടാണ് മ്യൂണിക്കിൽ നേരിടേണ്ടി വന്നത്.












Discussion about this post