അരനൂറ്റാണ്ടിലധികം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടിയെത്തിയ 75-കാരന് രാജസ്ഥാൻ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഭാര്യാഭർത്താക്കന്മാർക്കിടയിലുണ്ടാകുന്ന ചെറിയ വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും ‘ക്രൂരത’യായി കണക്കാക്കി വിവാഹമോചനം നൽകാനാവില്ലെന്ന് ജസ്റ്റിസ് സുദേഷ് ബൻസാൽ, ജസ്റ്റിസ് അനിൽ കുമാർ ഉപമാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിച്ചു. ഭരത്പൂരിലെ ഫാമിലി കോടതി വിവാഹമോചന ഹർജി തള്ളിയതിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ നിരസിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഈ പ്രായത്തിൽ വിവാഹമോചനം അനുവദിക്കുന്നത് ഭാര്യയെ മാത്രമല്ല, കുടുംബത്തിന്റെ അന്തസ്സിനെ തന്നെ ബാധിക്കുമെന്ന് കോടതി ഓർമ്മിപ്പിച്ചു.
1967 ജൂൺ 29-നായിരുന്നു ഇവരുടെ വിവാഹം. 2013 വരെ നീണ്ട 46 വർഷക്കാലം യാതൊരു പരാതികളുമില്ലാതെ ഇവർ ഒരുമിച്ച് ജീവിച്ചു. എന്നാൽ 2014-ലാണ് ഭർത്താവ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. തനിക്കെതിരെ ഭാര്യ വ്യാജമായ സ്ത്രീധന പീഡന പരാതി നൽകിയെന്നും ഇത് തന്നെ മാനസികമായി തളർത്തിയെന്നുമാണ് ഇദ്ദേഹം വാദിച്ചത്. കൂടാതെ കുടുംബ സ്വത്ത് മൂത്ത മകന്റെ പേരിലേക്ക് മാറ്റാൻ ഭാര്യ ശ്രമിക്കുന്നുവെന്നും തന്നെ പരിചരിക്കുന്നില്ലെന്നും ഇദ്ദേഹം ആരോപിച്ചു. എന്നാൽ തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അതുകൊണ്ടാണ് തനിക്ക് പോലീസിൽ പരാതി നൽകേണ്ടി വന്നതെന്നുമാണ് ഭാര്യ കോടതിയിൽ വ്യക്തമാക്കിയത്. താൻ അധ്വാനിച്ചുണ്ടാക്കിയ സ്വത്ത് ഭർത്താവ് ധൂർത്തടിക്കുകയാണെന്നും അവർ ആരോപിച്ചു.
ദശകങ്ങളോളം ഒരുമിച്ച് ജീവിച്ച ദമ്പതികൾക്കിടയിൽ പ്രായമേറുന്നതോടെ പരസ്പര ധാരണയും സഹിഷ്ണുതയും വർദ്ധിക്കണമെന്നാണ് കോടതി നിരീക്ഷിച്ചത്. കുടുംബത്തിനകത്തെ സ്വത്ത് തർക്കങ്ങൾ വിവാഹബന്ധം വേർപെടുത്താനുള്ള മതിയായ കാരണങ്ങളല്ല. ദാമ്പത്യ ജീവിതത്തിലെ ചെറിയ കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്. 46 വർഷം സമാധാനപരമായി ജീവിച്ച ഇവർക്കിടയിൽ പിൽക്കാലത്തുണ്ടായ നിസാര പ്രശ്നങ്ങളെ ക്രൂരതയായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കുടുംബ കോടതിയുടെ വിധി ശരിവെച്ച ഹൈക്കോടതി, വാർദ്ധക്യകാലത്ത് പരസ്പരം തുണയാകേണ്ടതിന്റെ ആവശ്യകതയും വിധിന്യായത്തിൽ എടുത്തുപറഞ്ഞു.










Discussion about this post