അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെക്കുറിച്ച് ലോകമെങ്ങും ചർച്ചകൾ സജീവമാകവെ, വിഷയത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്. അന്യഗ്രഹജീവികൾ യാഥാർത്ഥ്യമാണെന്ന് പറഞ്ഞ ഒബാമ, പക്ഷേ അവരെക്കുറിച്ച് പ്രചരിക്കുന്ന പല ഗൂഢാലോചന സിദ്ധാന്തങ്ങളെയും തള്ളിക്കളഞ്ഞു. നെവാഡയിലെ അതീവ രഹസ്യ സ്വഭാവമുള്ള യുഎസ് വ്യോമസേനാ താവളമായ ‘ഏരിയ 51’-ൽ അന്യഗ്രഹജീവികളെ പാർപ്പിച്ചിട്ടുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത യൂട്യൂബർ ബ്രയാൻ ടൈലർ കോവന് നൽകിയ അഭിമുഖത്തിലാണ് ഒബാമ മനസ്സ് തുറന്നത്.
അന്യഗ്രഹജീവികൾ ഉണ്ടെന്നത് സത്യമാണെങ്കിലും താൻ അവരെ നേരിട്ട് കണ്ടിട്ടില്ലെന്നും അമേരിക്കൻ പ്രസിഡന്റിന് പോലും അറിയാത്ത ഒരു രഹസ്യ കേന്ദ്രം അവിടെ ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. പതിറ്റാണ്ടുകളായി അന്യഗ്രഹജീവികളെയും പറക്കും തളികകളെയും (UFO) ചുറ്റിപ്പറ്റിയുള്ള കഥകളുടെ കേന്ദ്രമാണ് ഏരിയ 51. എന്നാൽ 2013-ൽ മാത്രമാണ് ഈ താവളത്തിന്റെ സാന്നിധ്യം അമേരിക്കൻ സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചത്.
ഒബാമയുടെ പരാമർശങ്ങൾ വന്നതിന് പിന്നാലെ ശാസ്ത്രലോകത്തുനിന്നും മറ്റൊരു ആവേശകരമായ വാർത്ത കൂടി പുറത്തുവരുന്നുണ്ട്. അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള ‘SETI@Home’ എന്ന ക്രൗഡ് സോഴ്സിങ് പദ്ധതിയിലൂടെ 100 നിർണ്ണായക സിഗ്നലുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. 1999-ൽ ആരംഭിച്ച ഈ പദ്ധതിയിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കാളികളായത്. പ്യൂർട്ടോ റിക്കോയിലെ അരെസിബോ ഒബ്സർവേറ്ററിയിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചതിലൂടെ കഴിഞ്ഞ 21 വർഷത്തിനിടെ 12 ബില്യണിലധികം സിഗ്നലുകളാണ് ശേഖരിച്ചത്. 2020-ൽ അരെസിബോ ടെലിസ്കോപ്പ് തകർന്നതോടെ പദ്ധതി നിലച്ചെങ്കിലും, ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്ത ശാസ്ത്രജ്ഞർ അതിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന 100 സിഗ്നലുകൾ വേർതിരിച്ചെടുത്തിരിക്കുകയാണ്. ചൈനയിലെ അത്യാധുനിക ‘ഫാസ്റ്റ്’ (FAST) റേഡിയോ ടെലിസ്കോപ്പ് ഉപയോഗിച്ച് ഈ സിഗ്നലുകൾ ഇപ്പോൾ പുനപരിശോധിച്ചു വരികയാണ്.
യുഎപി (Unidentified Anomalous Phenomena) എന്ന് സർക്കാർ വിളിക്കുന്ന പറക്കും തളികകളെക്കുറിച്ച് അന്വേഷിക്കാൻ പെന്റഗൺ പ്രത്യേക വിഭാഗത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളുമായി പങ്കുവെക്കാൻ പുതിയ നിയമങ്ങളും അമേരിക്കയിൽ നിലവിൽ വന്നു കഴിഞ്ഞു. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിക്കാൻ ഇതുവരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെങ്കിലും, ഒബാമയെപ്പോലൊരു ഉന്നത വ്യക്തിയുടെ വാക്കുകളും പുതിയ റേഡിയോ സിഗ്നലുകളും വലിയ പ്രതീക്ഷയാണ് ശാസ്ത്രലോകത്തിന് നൽകുന്നത്. നമ്മുടെ സൗരയൂഥത്തിന് അപ്പുറം മറ്റൊരു ലോകത്ത് ബുദ്ധിയുള്ള ജീവികൾ നമ്മെ കാത്തിരിക്കുന്നുണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയുള്ള യാത്രയിൽ ഈ പുതിയ കണ്ടെത്തലുകൾ ഒരു നാഴികക്കല്ലായേക്കാം.












Discussion about this post