ജമ്മു കാശ്മീരിലെ ദോഡ ജില്ലയിൽ ഭീകരർക്കെതിരായ നീക്കം ഊർജ്ജിതമാക്കി സുരക്ഷാസേന. പാക് ഭീകരനും ജെയ്‌ഷെ മുഹമ്മദ് കമാൻഡറുമായ സൈഫുല്ലയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികവും സുരക്ഷയും വാഗ്ദാനം ചെയ്ത് പോലീസ് ദോഡയിലുടനീളം പോസ്റ്ററുകൾ പതിപ്പിച്ചു. ഗണപത് പാലം ഉൾപ്പെടെയുള്ള പ്രധാന പൊതുസ്ഥലങ്ങളിലും പോലീസ് ചെക്ക്‌പോസ്റ്റുകളിലുമാണ് സൈഫുല്ലയുടെ ചിത്രമടങ്ങിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ രണ്ട് വർഷമായി ദോഡ, കിഷ്ത്വാർ മേഖലകളിലെ വനപ്രദേശങ്ങൾ കേന്ദ്രീകരിച്ച് സൈഫുല്ല സജീവമാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. പലതവണ സുരക്ഷാസേനയുമായി ഇയാൾ നേർക്കുനേർ ഏറ്റുമുട്ടിയെങ്കിലും കാടിന്റെ മറപറ്റി രക്ഷപ്പെടുകയായിരുന്നു. എന്നാൽ സൈഫുല്ലയുടെ ഒപ്പമുണ്ടായിരുന്ന ഭൂരിഭാഗം ഭീകരരെയും സൈന്യം വധിച്ചു കഴിഞ്ഞു. ഇപ്പോൾ വിരലിലെണ്ണാവുന്ന സഹായികൾ മാത്രമാണ് ഇയാൾക്കൊപ്പമുള്ളതെന്നാണ് സൂചന.
ഭീകരർക്കായുള്ള തെരച്ചിലിനിടെ ഗന്തോയിലെ ചില്ലി വനമേഖലയിൽ ഭീകരർ ഉപയോഗിച്ചിരുന്ന രഹസ്യ ഒളിത്താവളം സുരക്ഷാസേന തകർത്തു. ഇവിടെ നിന്നും വൻതോതിൽ പുതപ്പുകളും ഉണക്കഭക്ഷണങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും കണ്ടെടുത്തു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് തത്രി, ഗന്തോ മേഖലകളിൽ കോമ്പിംഗ് ഓപ്പറേഷൻ ശക്തമാക്കിയിരിക്കുകയാണ്. വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടാൻ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസമായി കത്വ, ഉധംപൂർ, രജൗരി, പൂഞ്ച് എന്നീ ജില്ലകളിലും സമാനമായ രീതിയിൽ വൻതോതിലുള്ള തെരച്ചിൽ തുടരുകയാണ്.
ജനുവരി മുതൽ അതിർത്തി മേഖലകളിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർദ്ധിച്ചിട്ടുണ്ട്. ജനുവരി 23-ന് കത്വയിലെ ബില്ലവാറിൽ ഒരു പാക് ഭീകരനെയും, ഫെബ്രുവരി 4-ന് ഉധംപൂരിലും കിഷ്ത്വാറിലുമായി നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ മൂന്ന് ജെയ്‌ഷെ ഭീകരരെയും സൈന്യം വധിച്ചിരുന്നു. ജനുവരി 18-ന് ചത്രൂവിൽ നടന്ന വെടിവെപ്പിൽ ഒരു പാരാട്രൂപ്പർക്ക് വീരമൃത്യു സംഭവിച്ചിരുന്നു. ഇതിന് തിരിച്ചടി നൽകാനായി ‘ഓപ്പറേഷൻ സർവശക്തി’യുടെ ഭാഗമായി കാടുകൾ അരിച്ചുപെറുക്കുകയാണ് സേന. അതിർത്തി കടന്നെത്തിയ വിദേശ ഭീകരർ ഗ്രാമവാസികളുടെ സഹായം തേടാൻ സാധ്യതയുള്ളതിനാൽ അപരിചിതരെ കണ്ടാൽ ഉടൻ പോലീസിനെ അറിയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് ഉറപ്പുനൽകി.









Discussion about this post