ക്രിക്കറ്റ് ലോകം കാത്തിരുന്ന ആ മഹാപോരാട്ടത്തിന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുമ്പോൾ ഗാലറിയിലും തെരുവുകളിലും ആവേശം അണപൊട്ടുകയാണ്. ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുതീർന്ന മത്സരത്തിനായി ഇന്ത്യയിൽ നിന്ന് മാത്രം 18,000 ആരാധകരാണ് ലങ്കൻ മണ്ണിലെത്തിയിരിക്കുന്നത്. പാകിസ്താനിൽ നിന്ന് 12,000 പേരും എത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിന് പുറത്ത് ഉച്ചയ്ക്ക് ഒരു മണി മുതൽ തന്നെ നീണ്ട നിരകൾ ദൃശ്യമായിത്തുടങ്ങി. വൈകിട്ട് 6.30-നാണ് ടോസ്. രണ്ട് മാസങ്ങൾക്ക് മുൻപേ ഫ്ലൈറ്റും ഹോട്ടലും ബുക്ക് ചെയ്ത് ബംഗളൂരുവിൽ നിന്നുമെത്തിയ സൈഫിനെപ്പോലുള്ള കടുത്ത ആരാധകർ ഇന്ത്യയുടെ വിജയമുറപ്പിച്ചാണ് ഗാലറിയിലേക്ക് നീങ്ങുന്നത്. ഇത്രയും കരുത്തുറ്റൊരു ഇന്ത്യൻ ടീമിനെ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നാണ് പ്രാദേശിക ആരാധകരുടെ പോലും വിലയിരുത്തൽ. സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും അടങ്ങുന്ന നിര പാകിസ്ഥാനെ തകർക്കുമെന്ന് തന്നെയാണ് ലങ്കയിലെ മലയാളി ക്രിക്കറ്റ് പ്രേമികളും വിശ്വസിക്കുന്നത്.
അതേസമയം, കനത്ത സുരക്ഷാ വലയത്തിലാണ് കൊളംബോ നഗരം. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോ (RAW), ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ, താരങ്ങളുടെ സ്വകാര്യ സുരക്ഷാ സംഘം എന്നിവർ കൊളംബോയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനുപുറമെ 2,000 പോലീസുകാരെയും 600 സൈനികരെയും ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷയ്ക്കുമായി നിയോഗിച്ചു. പാക് ഏജൻസികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഈ പോരാട്ടം വെറുമൊരു കളി മാത്രമല്ലെന്നും അതിനുമപ്പുറമുള്ള വികാരമാണെന്നും ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ പ്രസ് മീറ്റിൽ വ്യക്തമാക്കിയിരുന്നു. “ഇതൊരു സാധാരണ കളിയാണെന്ന് എത്ര പറഞ്ഞാലും മനസ്സിൽ ഈ പോരാട്ടത്തിന്റെ തീവ്രതയുണ്ടാകും” എന്നായിരുന്നു ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ വാക്കുകൾ. പാക് നായകൻ സൽമാൻ അലി ആഘയും സമാനമായ വികാരമാണ് പങ്കുവെച്ചത്.
മത്സരം ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമാണെങ്കിൽ പ്രാദേശിക കച്ചവടക്കാർക്ക് ഇത് വലിയൊരു വരുമാന മാർഗ്ഗം കൂടിയാണ്. ഒരു മാസം കൊണ്ട് നേടുന്നതിനേക്കാൾ പത്തിരട്ടി ലാഭമാണ് ഒരു ഇന്ത്യ-പാക് മത്സരത്തിലൂടെ തങ്ങൾ കൊയ്യുന്നതെന്ന് സ്റ്റേഡിയത്തിന് പുറത്ത് ജേഴ്സി വിൽക്കുന്ന വ്യാപാരികൾ പറയുന്നു. ലങ്കയിലെ ടക് ടക് ഡ്രൈവർമാരും കഫേ ഉടമകളും ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. ഹാർദിക് പാണ്ഡ്യയുടെയും സൂര്യകുമാർ യാദവിന്റെയും ബാറ്റിംഗ് വെടിക്കെട്ട് കാണാൻ ടിക്കറ്റിനായി നെട്ടോട്ടം ഓടിയ ലങ്കൻ ക്രിക്കറ്റ് ആരാധകർക്ക് നിരാശപ്പെടേണ്ടി വന്നു. ടിക്കറ്റുകളെല്ലാം വിദേശ ആരാധകർ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങളും വൈരവും കളിക്ക് പുറത്തുണ്ടെങ്കിലും മൈതാനത്ത് ബാറ്റിംഗും ബൗളിംഗും കൊണ്ട് പരസ്പരം വിറപ്പിക്കാൻ ഇരു ടീമുകളും തയ്യാറെടുത്തു കഴിഞ്ഞു. ഇനി ഏതാനും മണിക്കൂറുകൾ മാത്രം, കൊളംബോയിൽ തീപാറും.










Discussion about this post