ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ ആവേശത്തിന് പിന്നാലെ, തന്റെ ബാറ്റിംഗ് രഹസ്യം വെളിപ്പെടുത്തി ഇന്ത്യൻ താരം ഇഷാൻ കിഷൻ. ഓഫ് സൈഡിൽ താൻ വരുത്തിയ മാറ്റങ്ങളാണ് പാകിസ്ഥാനെതിരായ വിജയത്തിൽ നിർണ്ണായകമായതെന്ന് താരം പറഞ്ഞു.
കൊളംബോയിലെ ദുഷ്കരമായ പിച്ചിൽ 40 പന്തിൽ 77 റൺസ് നേടിയ ഇഷാൻ കിഷന്റെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. സാധാരണയായി ലെഗ് സൈഡിൽ കൂടുതൽ റൺസ് കണ്ടെത്തുന്ന ഇഷാൻ, ഇന്നലെ ഓഫ് സൈഡിലും പാക് ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു.
“തുടക്കത്തിൽ വിക്കറ്റ് അത്ര എളുപ്പമായിരുന്നില്ല. നമ്മളിലുള്ള വിശ്വാസവും കരുത്തും മാത്രമാണ് പ്രധാനം. ഓഫ് സൈഡ് കളി മെച്ചപ്പെടുത്താൻ ഞാൻ ഒരുപാട് അധ്വാനിച്ചിട്ടുണ്ട്. പാകിസ്ഥാനെതിരായ വിജയം പ്രത്യേകതയുള്ളതാണ്. ഇത് ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല,” ഇഷാൻ പറഞ്ഞു. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഇഷാന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി.
“ഈ വിജയം ഇന്ത്യയ്ക്കുള്ളതാണ്. തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായിട്ടും (0/1) ഉത്തരവാദിത്തം ഏറ്റെടുത്ത രീതി അത്ഭുതകരമാണ്. ഇഷാൻ ഔട്ട് ഓഫ് ദി ബോക്സ് ആയാണ് ഇന്നലെ ബാറ്റ് ചെയ്തത്. ആ പിച്ചിൽ 155 റൺസ് തന്നെ നല്ല സ്കോറായിരുന്നു, എന്നാൽ 175 എന്നത് അതിനും മേലെയായിരുന്നു,” സൂര്യകുമാർ വ്യക്തമാക്കി.
ഇന്നലെ നടന്ന ആവേശ പോരിൽ ടി20 ലോകകപ്പിലെ മഹാപോരാട്ടത്തിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ടീം ഇന്ത്യ സൂപ്പർ-8 റൗണ്ടിലേക്ക് യോഗ്യത നേടി. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലർത്തിയാണ് നീലപ്പട ചരിത്ര വിജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിംഗ് മികവിൽ 20 ഓവറിൽ 175 റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന് ഇന്ത്യൻ ബൗളിംഗ് നിരയുടെ കൃത്യതയ്ക്ക് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല. 114 റൺസിന് പാക് പട മുഴുവനായും പുറത്തായി.









Discussion about this post