ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മതിയായ ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പാർട്ടിയായ പിടിഐ (PTI) പ്രവർത്തകർ നടത്തിയ സമരത്തിൽ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യ പൂർണ്ണമായും സ്തംഭിച്ചു. പ്രധാന ഹൈവേകളും മോട്ടോർവേകളും അഞ്ച് ദിവസത്തോളം ഉപരോധിച്ചതിനെത്തുടർന്ന് രാജ്യം വൻ പ്രതിസന്ധിയിലായതോടെ, റോഡുകൾ ഉടൻ തുറക്കാൻ പെഷവാർ ഹൈക്കോടതി ഉത്തരവിട്ടു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയാൻ ആർക്കും അവകാശമില്ലെന്നും ഒരു പ്രവിശ്യയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് ഇജാസ് അൻവർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇമ്രാൻ ഖാനെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വ്യക്തിഗത ഡോക്ടർമാരും കാണുന്നതിനെ പാക് ഭരണകൂടം തടയുന്നു എന്നാരോപിച്ചായിരുന്നു സമരം. പേഷാവാർ-ഇസ്ലാമാബാദ് മോട്ടോർവേ (M-1), ജിടി റോഡ്, ഹസാര മോട്ടോർവേ തുടങ്ങി പാകിസ്താനിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളെല്ലാം പ്രവർത്തകർ കൈയടക്കി. ഇതോടെ ചരക്ക് നീക്കവും അന്തർസംസ്ഥാന യാത്രകളും പൂർണ്ണമായും നിലച്ചു. രോഗികൾക്ക് ആശുപത്രിയിൽ എത്താൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടായതോടെയാണ് നാട്ടുകാരും അഭിഭാഷകരും കോടതിയെ സമീപിച്ചത്. പ്രവിശ്യ ഭരിക്കുന്ന പാർട്ടി തന്നെ ഇത്തരത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരം ചെയ്യുന്നത് നിർഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു. ഭീകരവാദം ആഞ്ഞടിക്കുന്ന ഒരു പ്രവിശ്യയിൽ റോഡുകൾ കൂടി അടച്ചിടുന്നത് എന്ത് നീതിയാണെന്നും കോടതി ചോദിച്ചു.
കോടതി ഉത്തരവിനെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ഹൈവേകളിലെ തടസ്സങ്ങൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. മോട്ടോർവേകളിലും സിപെക് (CPEC) ടോൾ പ്ലാസകളിലും ഗതാഗതം പുനഃസ്ഥാപിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, കോടതിയുടെ ഈ നീക്കത്തിനെതിരെ ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി രംഗത്തെത്തി. ഇമ്രാൻ ഖാന്റെ ചികിത്സയുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കുന്നതിന് മുൻപ് റോഡുകൾ തുറക്കാൻ ഉത്തരവിട്ടത് ശരിയായില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് മേൽ ബാഹ്യസമ്മർദ്ദമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.













Discussion about this post