ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നവർക്കും ഹോട്ടലുകളിൽ നിന്ന് പാഴ്സൽ വാങ്ങുന്നവർക്കും പരിചിതമാണ് കറുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ. ഭാരം കുറഞ്ഞതും അടുക്കിവെക്കാൻ എളുപ്പമുള്ളതുമായ ഈ പാത്രങ്ങൾ ‘ഫുഡ് ഗ്രേഡ്’ ആണെന്ന ലേബലോടെയാണ് പലപ്പോഴും എത്തുന്നത്. എന്നാൽ ഈ കറുത്ത പാത്രങ്ങൾ അത്യന്തം അപകടകാരികളാണെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത പോഷകാഹാര വിദഗ്ധയും എഴുത്തുകാരിയുമായ ഡോ. നന്ദിത അയ്യർ. ഈ പാത്രങ്ങൾ വീണ്ടും ഉപയോഗിക്കുന്നതും അവയിൽ വെച്ച് ഭക്ഷണം ചൂടാക്കുന്നതും ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 18-ന് എക്‌സിലൂടെ (ട്വിറ്റർ) പങ്കുവെച്ച വീഡിയോയിലാണ് ഡോക്ടർ ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്.
പഴയ ഇലക്ട്രോണിക് അവശിഷ്ടങ്ങൾ, ടിവി റിമോട്ടുകൾ, പിവിസി പൈപ്പുകൾ എന്നിവയുൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്താണ് പലപ്പോഴും ഇത്തരം കറുത്ത പാത്രങ്ങൾ നിർമ്മിക്കുന്നത്. വ്യത്യസ്ത തരം പ്ലാസ്റ്റിക്കുകൾ കൂട്ടിക്കലർത്തുമ്പോൾ ഉണ്ടാകുന്ന നിറവ്യത്യാസം മറയ്ക്കാനാണ് ഇവയ്ക്ക് കറുത്ത ഡൈ നൽകുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്ലേം റിട്ടാർഡന്റുകൾ (തീപിടുത്തം തടയാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ), ഹെവി മെറ്റലുകൾ എന്നിവ ഭക്ഷണത്തിലേക്ക് കലരാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ചൂടുള്ളതോ, എണ്ണമയമുള്ളതോ, പുളിയുള്ളതോ ആയ ഭക്ഷണങ്ങൾ ഈ പാത്രങ്ങളിൽ സൂക്ഷിക്കുമ്പോൾ രാസമാറ്റങ്ങൾ വേഗത്തിലാകുന്നു. ഇത്തരം പാത്രങ്ങളിൽ വെച്ച് ഭക്ഷണം മൈക്രോവേവ് ഓവനിൽ ചൂടാക്കുന്നത് മൈക്രോപ്ലാസ്റ്റിക്കുകളും വിഷാംശങ്ങളും നേരിട്ട് ശരീരത്തിലെത്താൻ കാരണമാകുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം വെളുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ താരതമ്യേന സുരക്ഷിതമാണെന്ന് ഡോ. നന്ദിത പറയുന്നു. പേപ്പർ ബോക്സുകളിൽ വരുന്ന ഭക്ഷണമാണെങ്കിൽ പോലും അതിനുള്ളിൽ പ്ലാസ്റ്റിക് കോട്ടിംഗ് ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഡെലിവറി ലഭിച്ചാലുടൻ ഭക്ഷണം സ്റ്റീൽ പാത്രങ്ങളിലേക്കോ ഗ്ലാസ് പാത്രങ്ങളിലേക്കോ മാറ്റുന്നതാണ് ഉചിതം. ഉണങ്ങിയ സാധനങ്ങൾ സൂക്ഷിക്കാൻ ഇത്തരം പാത്രങ്ങൾ ഉപയോഗിക്കാമെങ്കിലും ചൂടുള്ള ഭക്ഷണത്തിന് ഇവ പൂർണ്ണമായും ഒഴിവാക്കണം. സ്ഥിരമായി ഓർഡർ ചെയ്യുന്ന ഹോട്ടലുകളോട് കറുത്ത പ്ലാസ്റ്റിക് ഒഴിവാക്കാൻ ആവശ്യപ്പെടണമെന്നും അവർ നിർദ്ദേശിക്കുന്നു. പ്ലാസ്റ്റിക് മുക്തമായ ജീവിതത്തിലേക്കുള്ള ചെറിയ മാറ്റങ്ങൾ വലിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുമെന്നാണ് ഈ വീഡിയോ നൽകുന്ന സന്ദേശം.











Discussion about this post