2026 ടി20 ലോകകപ്പ് അതിന്റെ ഏറ്റവും നിർണ്ണായകമായ സൂപ്പർ-8 ഘട്ടത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി 21 മുതൽ എട്ട് ടീമുകൾ സെമി ഫൈനൽ ബെർത്തിനായി പോരാട്ടം തുടങ്ങും. ഇതിനിടയിൽ ഇന്ത്യൻ ടീമിന്റെ പുറത്താകൽ പ്രവചിച്ച് മുൻ പാകിസ്താൻ താരം മുഹമ്മദ് ആമിർ രംഗത്തെത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറുന്ന ഇന്ത്യക്ക് സൂപ്പർ-8 ഘട്ടം അത്ര എളുപ്പമാകില്ലെന്നാണ് ആമിർ അഭിപ്രായപ്പെടുന്നത്. ജിയോ ടിവിയിലെ ചർച്ചയ്ക്കിടെയാണ് ആമിർ ഈ വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യൻ ബാറ്റിംഗ് നിര സമ്മർദ്ദത്തിന് അടിപ്പെടുമെന്നാണ് ആമിർ വിശ്വസിക്കുന്നത്. പാകിസ്താനെതിരായ മത്സരമൊഴിച്ചാൽ മറ്റ് മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിംഗ് അത്ര ആധികാരികമായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും നിലവിൽ മികച്ച ഫോമിലാണ്. ഏത് വമ്പൻമാരെയും തോൽപ്പിക്കാനുള്ള കരുത്ത് ഇവർക്കുണ്ട്. ഇവർക്ക് മുന്നിൽ ഇന്ത്യ അടിപതറുമെന്നാണ് ആമിറിന്റെ പ്രവചനം. ഇത്തവണത്തെ സൂപ്പർ-8 ഗ്രൂപ്പുകൾ ഏറെ കൗതുകകരമാണ്. ഗ്രുപ്പ് സ്റ്റേജിൽ തോൽവിയറിയാത്ത ഇന്ത്യ, സിംബാബ്‌വെ, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകളാണ് ഗ്രുപ്പ് 1 ൽ ഉള്ളത്. സ്വന്തം മണ്ണിൽ കിരീടം നിലനിർത്താനിറങ്ങുന്ന ഇന്ത്യക്ക് മുന്നിൽ മൂന്ന് കടുത്ത പരീക്ഷണങ്ങളാണുള്ളത്:
ഫെബ്രുവരി 22: ഇന്ത്യ vs സൗത്ത് ആഫ്രിക്ക (അഹമ്മദാബാദ്)
ഫെബ്രുവരി 26: ഇന്ത്യ vs സിംബാബ്‌വെ (ചെന്നൈ)
മാർച്ച് 1: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് (കൊൽക്കത്ത)
സെമിയിൽ കടക്കാൻ ഇന്ത്യക്ക് ഈ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലെങ്കിലും വിജയം അനിവാര്യമാണ്.













Discussion about this post