നമ്മുടെയെല്ലാം കുട്ടിക്കാലത്തെ ഏറ്റവും കൗതുകം നിറഞ്ഞ ഓർമ്മകളിലൊന്ന് മുറ്റത്തെ മണൽക്കുഴികളാണ്. വീടിന്റെ ഉമ്മറത്തോ തെങ്ങിൻ ചുവട്ടിലോ കാണുന്ന ആ ചെറിയ കുഴികളിലേക്ക് നോക്കി, ഒരു ഈർക്കിലി തുമ്പു കൊണ്ട് നമ്മൾ പതിയെ വിളിക്കുമായിരുന്നു— “കുഴിയാനേ… കുഴിയാനേ… പുറത്തുവാ…”. പണ്ട് കളിയായി നമ്മൾ തോണ്ടിപ്പുറത്തെടുത്തിരുന്ന ആ ചെറിയ ജീവി സത്യത്തിൽ പ്രകൃതിയിലെ ഏറ്റവും ക്രൂരനായ ഒരു വേട്ടക്കാരനാണെന്ന് നിങ്ങൾക്കറിയാമോ? ഇംഗ്ലീഷിൽ ‘ആന്റ് ലയൺ’ (Antlion) അഥവാ ‘ഉറുമ്പ് സിംഹം’ എന്നാണ് ഇവരുടെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഉറുമ്പുകളുടെ ലോകത്തെ പേടിസ്വപ്നമായ ഒരു കൊച്ചു സിംഹം തന്നെയാണിവർ.
കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട് ഇവരുടെ വംശപരമ്പരയ്ക്ക്. ശാസ്ത്രീയമായി നോക്കിയാൽ ‘മൈർമെലിയോണ്ടിഡേ’ (Myrmeleontidae) എന്ന കുടുംബത്തിലാണ് ഇവ ഉൾപ്പെടുന്നത്. കുഴിയാനയെ നമ്മൾ അധികവും ശ്രദ്ധിക്കുന്നത് അവയുടെ കുഴികൾ കാരണമാണല്ലേ.. എന്നാൽ കുഴിയാനയുടെ കുഴി വെറുമൊരു മാളമല്ല, അതൊരു മരണക്കെണിയാണ്. ഒരു ഉറുമ്പോ വണ്ടോ ഈ കുഴിയിലേക്ക് വഴുതി വീണാൽ, രക്ഷപെടാൻ ശ്രമിക്കുന്ന ഓരോ തവണയും കുഴിയാന തന്റെ തല ഒരു മിസ്സൈൽ പോലെ പ്രവർത്തിപ്പിക്കും. ഇരയെ രക്ഷപെടാൻ അനുവദിക്കാതെ കുഴിയാന തന്റെ തല ഒരു ‘ഗ്രനേഡ് ലോഞ്ചർ’ പോലെ ഉപയോഗിച്ച് മണൽത്തരികൾ ഇരയുടെ മേലേക്ക് ചീറ്റിക്കും. മണൽ മഴയിൽ പെട്ട് കാഴ്ച മങ്ങിയും ചുവടുതെറ്റിയും ഇര കുഴിയുടെ മധ്യത്തിലേക്ക് എത്തുമ്പോൾ, പതുങ്ങിയിരുന്ന കുഴിയാന തന്റെ അരിവാൾ പോലുള്ള വിഷപ്പല്ലുകൾ ഇരയുടെ ശരീരത്തിലേക്ക് ആഴ്ത്തും. പിന്നീട് നടക്കുന്നത് ക്രൂരമായ ദഹനമാണ്. ഇരയെ കൊല്ലുകയല്ല, മറിച്ച് അതിന്റെ ഉള്ളിലേക്ക് ദഹനരസങ്ങൾ കുത്തിവെച്ച് ശരീരത്തിന്റെ ഉൾഭാഗം ഒരു പാനീയം പോലെ അലിയിച്ച് വലിച്ചെടുത്ത് കുടിക്കുകയാണ് ഇവരുടെ രീതി! ഒടുവിൽ ബാക്കിയാകുന്നത് ഇരയുടെ വെറുമൊരു പുറംതോട് മാത്രമായിരിക്കും.
കുഴിയാനകളുടെ ശാരീരിക പ്രത്യേകതകൾ അറിഞ്ഞാൽ നമ്മൾ മൂക്കത്ത് വിരൽ വെച്ചുപോകും. കുഴിയാനയായി ജീവിക്കുന്ന ലാർവ ഘട്ടത്തിൽ ഈ ജീവിക്ക് വിസർജ്ജനത്തിനായുള്ള ‘മലദ്വാരം’ (Anus) എന്ന അവയവമേ ഇല്ല! അതായത് കുഴിയാനയായി ഇരിക്കുന്ന മാസങ്ങളോളം ഈ ജീവി ഒന്നും പുറന്തള്ളുന്നില്ല. ശരീരത്തിലെ മാലിന്യങ്ങൾ മുഴുവൻ ഉള്ളിൽ തന്നെ സംഭരിച്ചു വെക്കും. പിന്നീട് സമാധി കഴിഞ്ഞ്, സുന്ദരമായ ചിറകുകൾ മുളച്ച് പുറത്തു വരുമ്പോൾ മാത്രമാണ് ഇത്രയും കാലത്തെ മാലിന്യങ്ങൾ ഇവർ പുറത്തു വിടുന്നത്. ലോകത്ത് മറ്റൊരു ജീവിക്കും അവകാശപ്പെടാനില്ലാത്ത വിചിത്രമായൊരു പ്രത്യേകതയാണിത്. ഇവയുടെ ശരീരത്തിൽ മണലിന് അഭിമുഖമായി നിൽക്കുന്ന പ്രത്യേക രോമങ്ങളുണ്ട്. മണലിൽ ഉറച്ചുനിൽക്കാനും, തന്നെക്കാൾ വലിപ്പമുള്ള ഇരകളെ വലിച്ചുകൊണ്ടുപോകുമ്പോൾ മണലിൽ ‘ആങ്കർ’ (Anchor) ആയി പ്രവർത്തിക്കാനും ഈ രോമങ്ങൾ സഹായിക്കുന്നു.മിക്കവാറും എല്ലാ കുഴിയാനകളും പിന്നിലേക്കാണ് സഞ്ചരിക്കുന്നത്. ഇത് മണലിൽ പെട്ടെന്ന് കുഴികളുണ്ടാക്കാൻ അവയെ സഹായിക്കുന്നു
കുഴിയാന വലുതായാൽ എന്താകുമെന്ന് പലർക്കും അറിയില്ല. മണലിലെ വേട്ടക്കാരനായി മാസങ്ങളോളം ജീവിച്ച ശേഷം ഇവ ഒരു കൊച്ചു പട്ടുനൂൽക്കൂട് (Cocoon) ഉണ്ടാക്കി അതിനുള്ളിൽ സമാധിയിരിക്കും. അവിടെ നിന്ന് പുറത്തു വരുന്നത് നമ്മൾ കാണുന്ന തുമ്പികളെപ്പോലെയുള്ള ഒരു ജീവിയാണ്. ‘ആന്റ് ലയൺ ലേസ്‌വിംഗ്’ (Antlion Lacewings) എന്നറിയപ്പെടുന്ന ഇവ പക്ഷേ തുമ്പികളല്ല. സന്ധ്യാസമയത്തോ രാത്രിയിലോ മാത്രം പുറത്തിറങ്ങുന്ന ഇവർ വെറും കുറച്ചു ദിവസങ്ങൾ മാത്രമേ ജീവിച്ചിരിക്കാറുള്ളൂ. ഈ ചുരുങ്ങിയ കാലയളവിൽ ഇണയെ കണ്ടെത്തുകയും മുട്ടയിടുകയും ചെയ്യുക എന്നതാണ് ഇവരുടെ ദൗത്യം. ഇണചേരൽ കഴിഞ്ഞാൽ പെൺ കുഴിയാന സുരക്ഷിതമായ ഒരു സ്ഥലം തേടി യാത്രയാകും. വരണ്ടതും മണൽ നിറഞ്ഞതുമായ സ്ഥലങ്ങളാണ് ഇവയ്ക്ക് പ്രിയം. മണലിൽ ചെറിയൊരു കുഴിയുണ്ടാക്കി അതിലേക്ക് മുട്ടകൾ നിക്ഷേപിക്കുന്നു. ശത്രുക്കളുടെ കണ്ണിൽപ്പെടാതിരിക്കാൻ മുട്ടകൾക്ക് മുകളിൽ മണൽ വിതറി അവ മറയ്ക്കുകയും ചെയ്യും. ഏതാനും ആഴ്ചകൾക്കുള്ളിൽ മുട്ട വിരിഞ്ഞ് പുറത്തുവരുന്നത് നമ്മൾ കാണുന്ന ‘കുഴിയാന’യാണ്. ജനിച്ച നിമിഷം മുതൽ ഇവ ഒരു മികച്ച വേട്ടക്കാരനാണ്. ഉടനെ തന്നെ മണലിൽ കുഴികളുണ്ടാക്കി ഇവ ഇരയെ കാത്തിരിക്കും. ഏറ്റവും രസകരമായ കാര്യം ഇവയ്ക്ക് തങ്ങളുടെ ലാർവ ഘട്ടം നീട്ടിക്കൊണ്ടുപോകാൻ കഴിയും. ഭക്ഷണം കുറവാണെങ്കിൽ ഒന്നോ രണ്ടോ വർഷം വരെ വളർച്ച പൂർത്തിയാക്കാതെ അവ കുഴിയിൽ തന്നെ തുടരും. അതായത്, സാഹചര്യം അനുകൂലമാകുന്നത് വരെ അവ കാത്തിരിക്കും!”
ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവരെ കൂടുതലായി കണ്ടുവരുന്നത്. ലോകം മുഴുവൻ പടർന്നു കിടക്കുന്ന ഈ ജീവിവർഗ്ഗത്തിൽ 2000-ത്തോളം ഇനങ്ങളുണ്ട്. കുഴിയാനകളിൽ ചിലയിനങ്ങൾക്ക് 15 സെന്റിമീറ്റർ വരെ നീളമുള്ള ചിറകുകളുണ്ട്. ആഫ്രിക്കയിലെയും മറ്റും മണലാരണ്യങ്ങളിൽ ഇവ അതിഭീകരമായ വലിപ്പത്തിൽ കാണപ്പെടാറുണ്ട്. ഇനി മുറ്റത്തെ മണൽക്കുഴികൾ കാണുമ്പോൾ ഓർത്തോളൂ—അവിടെ ഒരു കൊച്ചു സിംഹം തന്റെ ഇരയെ കാത്ത് പതുങ്ങിയിരിപ്പുണ്ട്!













Discussion about this post