വൈദ്യശാസ്ത്ര ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു അത്ഭുതത്തിന് സാക്ഷ്യം വഹിച്ച് ബ്രിട്ടൻ. മരിച്ച ഒരാളിൽ നിന്ന് സ്വീകരിച്ച ഗർഭപാത്രം മാറ്റിവെച്ചതിലൂടെ യുകെയിൽ ആദ്യമായി ഒരു കുഞ്ഞ് പിറന്നു. കെന്റ് സ്വദേശിനിയായ മുപ്പതുകാരി ഗ്രേസ് ബെല്ലാണ് ‘ഹ്യൂഗോ’ എന്ന് പേരിട്ട ആൺകുഞ്ഞിന് ജന്മം നൽകിയത്. ഗർഭപാത്രമില്ലാതെ ജനിച്ച ഗ്രേസിന് ഇത് കേവലം ഒരു പ്രസവമല്ല, മറിച്ച് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടത്തിന്റെ വിജയമാണ്. 2025 ക്രിസ്മസിന് തൊട്ടുമുമ്പായി ലണ്ടനിലെ ക്വീൻ ഷാർലറ്റ് ആൻഡ് ചെൽസി ആശുപത്രിയിലായിരുന്നു ഹ്യൂഗോയുടെ ജനനം. 7 പൗണ്ട് തൂക്കമുള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു.
അഞ്ചുലക്ഷത്തിലൊരാൾക്ക് മാത്രം സംഭവിക്കുന്ന എംആർകെഎച്ച് സിൻഡ്രോം (MRKH Syndrome) എന്ന അവസ്ഥയുമായാണ് ഗ്രേസ് ജനിച്ചത്. ഗർഭപാത്രം ഇല്ലാത്തതിനാൽ ഒരിക്കലും അമ്മയാകാൻ കഴിയില്ലെന്ന് 16-ാം വയസ്സിൽ ഗ്രേസ് തിരിച്ചറിഞ്ഞു. എന്നാൽ വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയും ഒരു കുടുംബത്തിന്റെ സന്മനസ്സും ഗ്രേസിന്റെ സ്വപ്നങ്ങൾക്ക് ചിറകേകി. മരിച്ച നിലയിലുള്ള ഒരു യുവതിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ അവരുടെ കുടുംബം തയ്യാറായതോടെയാണ് ഗ്രേസിന്റെ ജീവിതം മാറിയത്. 2024 ജൂണിൽ ഓക്സ്ഫോർഡിലെ ചർച്ചിൽ ആശുപത്രിയിൽ വെച്ച് പത്ത് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഗർഭപാത്രം മാറ്റിവെച്ചത്. മാസങ്ങൾക്ക് ശേഷം ലിസ്റ്റർ ഫെർട്ടിലിറ്റി ക്ലിനിക്കിൽ വെച്ച് ഐവിഎഫ് ചികിത്സയിലൂടെ ഗ്രേസ് ഗർഭിണിയായി. തന്റെ കുഞ്ഞിന്റെ ഓരോ സ്പന്ദനത്തിലും തന്റെ ഡോണറുടെ ഓർമ്മയുണ്ടെന്ന് ഗ്രേസ് വികാരാധീനയായി പറഞ്ഞു.
ബ്രിട്ടനിൽ ഗർഭപാത്രം മാറ്റിവെക്കൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന 10 പേരിലൊരാളായിരുന്നു ഗ്രേസ്. ഇതിനുമുമ്പ് ബ്രിട്ടനിൽ സ്വന്തം സഹോദരിയുടെ ഗർഭപാത്രം സ്വീകരിച്ച യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നുവെങ്കിലും മരിച്ച ഒരാളിൽ നിന്നുള്ള ഗർഭപാത്രത്തിലൂടെയുള്ള ആദ്യത്തെ ജനനമാണിത്. പ്രൊഫസർ റിച്ചാർഡ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള വലിയൊരു മെഡിക്കൽ സംഘമാണ് ഈ വിപ്ലവകരമായ നേട്ടത്തിന് പിന്നിൽ. തങ്ങളുടെ ജീവിതത്തിലെ ഈ അത്ഭുതത്തിന് കാരണക്കാരനായ ഡോക്ടറോടുള്ള ബഹുമാനസൂചകമായി ഗ്രേസ് തന്റെ കുഞ്ഞിന് ‘റിച്ചാർഡ്’ എന്ന മധ്യനാമം കൂടി നൽകി. ലോകമെമ്പാടും ഇതുവരെ നൂറിലധികം ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ടെങ്കിലും യൂറോപ്പിൽ ഇത്തരത്തിലുള്ള ജനനങ്ങൾ അപൂർവ്വമാണ്












