കൊളംബോ, ആർ. പ്രേമദാസ സ്റ്റേഡിയം. നിദാഹാസ് ട്രോഫി ഫൈനൽ. ഗാലറിയിൽ ബംഗ്ലാദേശിന്റെ ‘നാഗിൻ ഡാൻസ്’ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. കാരണം, ഇന്ത്യയ്ക്ക് ജയിക്കാൻ ഇനി വേണ്ടത് 12 പന്തിൽ 34 റൺസ്. ക്രീസിൽ സെറ്റായി നിന്ന ബാറ്റ്‌സ്മാന്മാരെല്ലാം മടങ്ങി. ഡ്രെസ്സിംഗ് റൂമിലെ കസേരകളിൽ ഇന്ത്യൻ താരങ്ങൾ തലയിൽ കൈവെച്ചിരിക്കുന്നു. ഒരു സാധാരണക്കാരന്റെ കണ്ണിൽ ഇന്ത്യ തോറ്റു കഴിഞ്ഞു. അപ്പോഴാണ് ഏഴാം നമ്പറിൽ ആ മനുഷ്യൻ ക്രീസിലേക്ക് നടന്നു വന്നത്— ദിനേഷ് കാർത്തിക്. അന്ന് അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരു പ്രത്യേക ശാന്തതയുണ്ടായിരുന്നു.
റുബെൽ ഹുസൈൻ പന്തെടുക്കുന്നു. ആദ്യ പന്ത് തന്നെ ഒരു ലോ ഫുൾ ടോസ്. കാർത്തിക് അത് ലോങ്ങ് ഓണിന് മുകളിലൂടെ സിക്സറിന് പറത്തി, തൊട്ടടുത്ത പന്ത് ഫോർ. മൂന്നാം പന്ത് വീണ്ടും സിക്സർ. ആ ഒരൊറ്റ ഓവറിൽ കാർത്തിക് അടിച്ചെടുത്തത് 22 റൺസ്. സ്റ്റേഡിയം ആകെ പ്രകമ്പനം കൊണ്ടു. ബംഗ്ലാദേശ് താരങ്ങളുടെ മുഖത്ത് ഭയം നിഴലിക്കാൻ തുടങ്ങി. കളി ഇന്ത്യയുടെ വരുതിയിലേക്ക് തിരിച്ചുകൊണ്ടുവന്ന ആ ഓവർ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു.
ദിനേശ് കാർത്തിക്കിന് ഉണ്ടായിരുന്ന ശാന്തത ആയിരുന്നെങ്കിൽ അപ്പുറത്ത് നിന്നിരുന്ന വിജയ് ശങ്കർ സമ്മർദ്ദത്തിന്റെ പരകോടിയിലായിരുന്നു. ആ സമ്മർദ്ദം ഇന്ത്യയെ അവസാന ഓവറിൽ തളർത്താൻ തുടങ്ങി. അതിനിടയിൽ വിജയ് ശങ്കർ പുറത്തായതോടെ അവസാന പന്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 5 റൺസ്. അതായത് ഒരു സിക്സർ അടിച്ചാൽ മാത്രം വിജയം, ഫോർ അടിച്ചാൽ കളി സൂപ്പർ ഓവറിലേക്ക്. ബംഗ്ലാദേശിനായി പന്തെറിയുന്നത് സൗമ്യ സർക്കാർ.
ശ്വാസമടക്കിപ്പിടിച്ച നിമിഷം. സൗമ്യ എറിഞ്ഞത് ഒരു വൈഡ് യോർക്കർ ലെങ്ത് പന്ത്. കാർത്തിക് ഒരല്പം മാറി നിന്ന് ആ പന്തിനെ എക്സ്ട്രാ കവർ ഏരിയയിലൂടെ ഒരു ‘ഫ്ലാറ്റ് സിക്സറിന്’ പറത്തി പന്ത് അതിർത്തിരേഖ കടന്നതും കാർത്തിക് കൈകളുയർത്തി ആ വിജയം ആഘോഷിച്ചു. കാർത്തിക് അടിച്ച ആ സിക്സർ കണ്ട് കമന്റേറ്റർ ടോണി ഗ്രെഗിനെ അനുസ്മരിപ്പിക്കും വിധം ഹർഷ ഭോഗ്ലെ അലറി വിളിച്ചു: “ദിനേഷ് കാർത്തിക്… യു ബ്യൂട്ടി! അവിശ്വസനീയം!” വെറും 8 പന്തിൽ 29 റൺസ്.
ഒരു ഹോളിവുഡ് സിനിമയിലെ ക്ലൈമാക്‌സ് പോലെ തോൽവിയുടെ പടുകുഴിയിൽ നിന്ന് ഇന്ത്യയെ അദ്ദേഹം ഉയത്തെഴുന്നേൽപ്പിച്ചു. അന്ന് മുതൽ ദിനേഷ് കാർത്തിക് എന്ന പേര് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ‘ഫിനിഷർമാരുടെ’ പട്ടികയിൽ സ്വർണ്ണലിപികളാൽ എഴുതപ്പെട്ടു.













Discussion about this post