ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്. മോദി പലസ്തീൻ ജനതയെ നിഷ്ക്കരുണം കൈവിട്ടു എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. ഗാസയിലെ സാധാരണക്കാർക്കെതിരായ ആക്രമണം തുടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലേക്ക് പോകുകയാണെന്നും ജയറാം രമേശ് വിമർശിച്ചു.
ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ വ്യോമാക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും ജയറാം രമേശ് ആരോപിച്ചു. “വെസ്റ്റ് ബാങ്കിലെ ആയിരക്കണക്കിന് പലസ്തീനികളുടെ കുടിയിറക്കൽ ഇസ്രായേൽ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ ഇത് അപലപനീയമാണ്. ഇതൊക്കെയാണെങ്കിലും, പ്രധാനമന്ത്രി നാളെ ഇസ്രായേലിലേക്ക് പോകും (അവിടെ മോദിക്കും ബന്ധങ്ങളുണ്ട്). ഗുരുതരമായ അഴിമതി ആരോപണം നേരിടുന്ന തന്റെ സുഹൃത്ത് നെതന്യാഹുവിനെ അദ്ദേഹം ആലിംഗനം ചെയ്യും. പലസ്തീൻ വിഷയത്തിൽ മോദി സർക്കാർ കപട നിലപാട് സ്വീകരിക്കുകയാണ്,” എന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
ഫെബ്രുവരി 25 ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഇസ്രായേലിൽ എത്തും, ഈ സമയത്ത് അദ്ദേഹം ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്യുകയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും പ്രസിഡന്റ് ഐസക് ഹെർസോഗിനെയും കാണുകയും ചെയ്യും.








