സിംബാബ്‌വെക്കെതിരായ നിർണ്ണായക പോരാട്ടത്തിന് മുന്നോടിയായി ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന പരിശീലന സെഷനിൽ മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും തകർപ്പൻ ഫോമിൽ. ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ വൻ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ബാറ്റിംഗ് നിരയിലെ പരീക്ഷണങ്ങൾ അവസാനിപ്പിച്ച് സഞ്ജു സാംസണെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ മാനേജ്‌മെന്റ് ആലോചിക്കുന്നു. ചെന്നൈയിലെ പരിശീലനത്തിനിടെ സഞ്ജു സാംസൺ അതിശയിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. കരുത്തും ശൈലിയും ഒത്തിണങ്ങിയ ഷോട്ടുകളിലൂടെ താരം നെറ്റ്‌സിൽ ആധിപത്യം സ്ഥാപിച്ചു.
മിഡ് വിക്കറ്റിലൂടെ സഞ്ജു പറത്തിയ പടുകൂറ്റൻ സിക്സർ ഐസിസി പുറത്തുവിട്ട വീഡിയോയിൽ ശ്രദ്ധേയമാണ്. ബാറ്റിംഗിന് പുറമെ വിക്കറ്റ് കീപ്പിംഗ് പരിശീലനത്തിലും സഞ്ജു സജീവമായിരുന്നു. റിങ്കു സിംഗിന്റെ അഭാവത്തിൽ ടീമിന് കരുത്തേകാൻ സഞ്ജുവിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ ലോകകപ്പിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായ ഇഷാൻ കിഷനും പരിശീലനത്തിൽ മികച്ചുനിന്നു. അർഷ്ദീപ് സിംഗിനെതിരെ ഇഷാൻ അടിച്ച ഒറ്റക്കൈയ്യൻ സിക്സർ ആരാധകരെ ആവേശത്തിലാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പൂജ്യനായി പുറത്തായെങ്കിലും ഇഷാന്റെ നിലവിലെ ഫോമിൽ ടീമിന് വലിയ പ്രതീക്ഷയുണ്ട്.
ടോപ്പ് ഓർഡറിലെ തുടർച്ചയായ പരാജയങ്ങൾ (അഭിഷേക് ശർമ്മ, തിലക് വർമ്മ) ടീമിനെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റ് പറഞ്ഞിരുന്നു “സഞ്ജു സാംസൺ മികച്ച താരമാണ്. ടോപ്പ് ഓർഡറിൽ ഒരു വലങ്കൈയ്യൻ ബാറ്റർ വരുന്നത് തന്ത്രപരമായി ടീമിന് ഗുണം ചെയ്യും. വരും ദിവസങ്ങളിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവകരമായ ചർച്ചകൾ നടക്കും,” അദ്ദേഹം വ്യക്തമാക്കി.
നാളെയാണ് ഇന്ത്യ-സിംബാബ്‌വെ പോരാട്ടം. സെമി ഫൈനൽ സാധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മ സഞ്ജുവിന് ഓപ്പണിംഗിലോ മൂന്നാം നമ്പറിലോ അവസരം ലഭിക്കാൻ വഴിയൊരുക്കിയേക്കും.
View this post on Instagram










