ടി20 ലോകകപ്പിലെ ജീവൻമരണ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാമ്പിൽ നിന്ന് ശുഭവാർത്തകൾ പുറത്തുവരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിന്നിരുന്ന വെടിക്കെട്ട് ബാറ്റർ റിങ്കു സിംഗ് ഇന്ന് വൈകുന്നേരത്തോടെ ചെന്നൈയിൽ ടീമിനൊപ്പം ചേരുമെന്ന് റെവ് സ്പോർട്സ് റിപ്പോർട്ട് ചെയ്തു.
റിങ്കു സിംഗ് ടീമിനൊപ്പം ചേരുന്നത് വലിയ ആശ്വാസമാണെങ്കിലും, നാളെ നടക്കുന്ന സിംബാബ്‌വെക്കെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കാൻ സാധ്യത കുറവാണെന്നാണ് സൂചന. മതിയായ പരിശീലനത്തിന്റെ അഭാവമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുൻനിര സ്പിൻ ഓൾറൗണ്ടർ അക്സർ പട്ടേൽ പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തുമെന്ന് ഏകദേശം ഉറപ്പായി. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേരിട്ട തകർച്ച പരിഹരിക്കാൻ അക്സറിന്റെ സാന്നിധ്യം സഹായിക്കും.
ടീമിലെ ഒരു സ്ഥാനത്തിനായി മലയാളി താരം സഞ്ജു സാംസണും വാഷിംഗ്ടൺ സുന്ദറും തമ്മിലാണ് പ്രധാന മത്സരം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പിംഗ് ഡ്രില്ലുകളിൽ സജീവമായി പങ്കെടുത്തത് അദ്ദേഹം ടീമിലെത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സഞ്ജു വരികയാണെങ്കിൽ ഒരു അധിക ബാറ്ററെന്ന നിലയിൽ ടീമിന് കരുത്താകും. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാനായില്ലെങ്കിലും യുവതാരം തിലക് വർമ്മ തന്റെ സ്ഥാനം നിലനിർത്തിയേക്കും.












