ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് പിന്നാലെ ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ ജീവൻമരണ പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യ, ടീമിൽ വൻ മാറ്റങ്ങൾ വരുത്താനൊരുങ്ങുന്നു. മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തുമെന്നതാണ് ആരാധകർ കാത്തിരിക്കുന്ന പ്രധാന വാർത്ത.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി തിലക് വർമ്മയ്ക്ക് പകരം സഞ്ജു വരുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വെടിക്കെട്ട് താരം റിങ്കു സിംഗ് അസുഖബാധിതനായ പിതാവിനെ കാണാൻ നാട്ടിലേക്ക് പോയതോടെ സഞ്ജുവിന്റെ ടീമിലേക്കുള്ള പ്രവേശനം ഏകദേശം ഉറപ്പായി.
റിങ്കു സിംഗ് ടീമിനൊപ്പം ചേർന്നെങ്കിലും മതിയായ പരിശീലനമില്ലാത്തതിനാൽ സിംബാബ്‌വെക്കെതിരെ കളിക്കാൻ സാധ്യത കുറവാണ്. സഞ്ജു സാംസൺ നെറ്റ്സിൽ വിക്കറ്റ് കീപ്പിംഗ് പരിശീലനം നടത്തിയത് അദ്ദേഹം ഇലവനിലെത്തുമെന്നതിന്റെ ശക്തമായ സൂചനയാണ്. വൈസ് ക്യാപ്റ്റൻ അക്സർ പട്ടേൽ പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തുമെന്ന് ഉറപ്പായി. വാഷിംഗ്ടൺ സുന്ദറിന് പകരമായിരിക്കും അക്സർ എത്തുക. ചെന്നൈയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ കുൽദീപ് യാദവിനെ നിലനിർത്തിക്കൊണ്ട് തന്നെ അക്സറിനെ കൊണ്ടുവരാനാണ് മാനേജ്‌മെന്റ് പ്ലാൻ ചെയ്യുന്നത്.
ഇന്ത്യൻ ടോപ്പ് ഓർഡറിൽ തുടർച്ചയായി വിക്കറ്റുകൾ വീഴുന്നത് ഗംഭീറിനെ ആശങ്കപ്പെടുത്തുന്നുണ്ട്. സഞ്ജുവിനെ വിക്കറ്റ് കീപ്പർ ബാറ്ററായി ഉൾപ്പെടുത്തുന്നതിലൂടെ ബാറ്റിംഗ് നിരയിൽ ഒരു വലങ്കൈയ്യൻ ബാറ്ററുടെ സാന്നിധ്യം ഉറപ്പാക്കാൻ ടീമിനാകും.
ടീം: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ (വാഷിംഗ്ടൺ സുന്ദറിന് പകരം), കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ












