സിംബാബ്‌വെക്കെതിരായ നിർണ്ണായകമായ സൂപ്പർ-8 പോരാട്ടത്തിൽ മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയതും ടീമിന് നൽകിയ മികച്ച തുടക്കവും ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. താരം വലിയ സ്കോറിലേക്ക് എത്തിയില്ലെങ്കിലും ടീം ആവശ്യപ്പെട്ടത് സഞ്ജു കൃത്യമായി നിർവ്വഹിച്ചുവെന്ന് മുൻ താരം ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു.
റിങ്കു സിംഗിന് പകരക്കാരനായി എത്തിയ സഞ്ജു, അഭിഷേക് ശർമ്മയ്‌ക്കൊപ്പം ചേർന്ന് 22 പന്തിൽ 48 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. “ഈ ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണിംഗ് ശരാശരി വെറും 7 റൺസ് മാത്രമായിരുന്നു. എല്ലാ ടീമുകളിലും വെച്ച് ഏറ്റവും കുറഞ്ഞ ശരാശരിയായിരുന്നു ഇത്. എന്നാൽ സഞ്ജുവിന്റെ വരവോടെ ഈ കണക്കുകൾ മാറിമറിഞ്ഞു. “ഈ ലോകകപ്പിൽ ടീമിന് എന്താണോ വേണ്ടത്, അത് സഞ്ജു കൃത്യമായി നൽകി. ഇന്ത്യയുടെ ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് പാർട്ണർഷിപ്പ് നൽകാൻ സഞ്ജുവിന് സാധിച്ചു. അദ്ദേഹം തന്റെ ജോലി ഭംഗിയായി ചെയ്തു,” ഇർഫാൻ പത്താൻ എക്സിൽ (X) കുറിച്ചു.
ആദ്യ രണ്ട് ഓവറുകളിലും ഓരോ സിക്സറുകൾ വീതം പറത്തിയാണ് സഞ്ജു തുടങ്ങിയത്. ബ്ലെസിംഗ് മുസറബാനി എറിഞ്ഞ നാലാം ഓവറിലെ സ്ലോവർ ബോൾ സിക്സറടിക്കാനുള്ള ശ്രമത്തിനിടയിലാണ് സഞ്ജു പുറത്തായത്. 15 പന്തിൽ 24 റൺസ് നേടിയായിരുന്നു മടക്കം. റൺസ് കുറവാണെങ്കിലും പവർപ്ലേയിൽ ഇന്ത്യക്ക് ആവശ്യമായ വേഗത നൽകാൻ സഞ്ജുവിന് സാധിച്ചു.
ശേഷം വന്ന ഇഷാൻ കിഷനും (38) ക്യാപ്റ്റൻ സൂര്യകുമാർ യാദവും (33) സ്കോർ ബോർഡിന്റെ വേഗത കുറയാതെ കാത്തു. ഇന്നിംഗ്‌സിന്റെ അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും തിലക് വർമ്മയും നടത്തിയ പ്രകടനമാണ് സ്കോർ 250 കടത്തിയത്. വെറും 23 പന്തിൽ 50 റൺസുമായി ഹാർദിക് പുറത്താകാതെ നിന്നപ്പോൾ, വെറും 16 പന്തിൽ 44 റൺസ് അടിച്ചുകൂട്ടി തിലക് വർമ്മ ലോകത്തെ ഞെട്ടിച്ചു. സിക്കന്ദർ റാസയുൾപ്പെടെയുള്ള സിംബാബ്‌വെ ബൗളർമാർക്ക് ഒരവസരവും നൽകാതെയായിരുന്നു ഇന്ത്യയുടെ ഈ ബാറ്റിംഗ് വിരുന്ന്.
ടി20 ലോകകപ്പിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ടീം സ്കോറാണിത്. ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് ശേഷം റൺറേറ്റ് മെച്ചപ്പെടുത്താൻ വമ്പൻ ജയം തേടിയിറങ്ങിയ ഇന്ത്യക്ക് ഇതിലും മികച്ചൊരു ബാറ്റിംഗ് പ്രകടനം സ്വപ്നം കാണാനാവില്ല.












